സോഫിയ ഖുറേഷി,വിജയ് ഷാ
file image
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മന്ത്രിയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി അറിയിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് താക്കീതും നൽകി.
മന്ത്രിയുടെ പരാമർശത്തിനെതിരേ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനു പിന്നാലെ മന്ത്രി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം. മന്ത്രി പദവിയിലിരുന്ന് ഒരിക്കലും നടത്താന്‍ പാടില്ലാത്ത പരാമർശമാണ് നടത്തിയത്. ഇത്തരം പദവിയിലിരിക്കുന്നവർ പ്രവൃത്തികളിൽ വിവേകം കാണിക്കണമെന്നും ഹൈക്കോടതി തന്‍റെ പ്രവൃത്തിയിൽ മാപ്പ് പറയണമെന്നും കോടതി പറഞ്ഞു.
മന്ത്രിയുടെ ഹര്‍ജിയില്‍ വിശദമായ വാദം വെള്ളിയാഴ്ച തുടരും. ഹര്‍ജി പരിഗണിക്കുന്നതു വരെ അറസ്റ്റടക്കമുള്ള നടപടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവിനു പിന്നാലെ മന്ത്രിക്കെതിരേ കേസെടുത്തിരുന്നു. പിന്നാലെയാണ് മന്ത്രി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ, ചൊവ്വാഴ്ച മോവിൽ നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെയാണ് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയത്. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും തമ്മിൽ ബന്ധപ്പെടുത്തി സോഫിയ ഖുറേഷിയെ പരോക്ഷമായി പരാമർശിക്കുന്ന തരത്തിലായിരുന്നു പ്രസ്താവന.
ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. തീവ്രവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി അവരുടെ തന്നെ സഹോദരിയെ പ്രതികാരം ചെയ്യാൻ തിരിച്ചയച്ചു എന്നാണ് മന്ത്രി പറഞ്ഞത്.
കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎയും മുൻ കാബിനറ്റ് മന്ത്രിയുമായ ഉഷ താക്കൂർ, ബിജെപിയുടെ നിരവധി പ്രാദേശിക നേതാക്കൾ എന്നിവർ ഉൾപ്പെട്ട സദസിനു മുന്നിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. മന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിജയ് ഷായെ ഉടൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ‍്യപ്പെട്ടു.