സിജെപി പ്രക്ഷോഭം; പ്രവർത്തകർക്കെതിരേയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്തിരുന്ന എല്ലാ എഫ്ഐആറുകളും റദ്ദാക്കി സുപ്രീം കോടതി. ജൂലൈ 20 മുതൽ 25 വരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി.
ഇതേ തുടർന്ന് സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന മാർച്ച് സിജെപി പിൻവലിച്ചു. നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സിജെപി പ്രക്ഷോഭം നടത്തിയത്. പ്രധാൻ രാജി വയ്ക്കുകയും പ്രക്ഷോഭകർക്കെതിരേ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രക്ഷോഭം പിൻവലിച്ചത്.
എന്നാൽ കേന്ദ്ര സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ലെന്നും വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തകർക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് സിജെപി ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നേതൃത്വം നൽകിയ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിനായി കേന്ദ്രത്തിന് മൂന്നു മാസം സമയം അനുവദിക്കണമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.