തിരുവനന്തപുരം: ആദിവാസി വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അങ്ങനെ ചെയ്താൽ ആദിവാസികളുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും.
''ഗോത്രകാര്യ വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യട്ടെ. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണം'', സുരേഷ് ഗോപി പറഞ്ഞു.
തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും, പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് പരാമർശം.
കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നു സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയ്ക്കും വകുപ്പുകൾക്കുമാണ്.
ബജറ്റിൽ ബിഹാറെന്നും കേരളമെന്നും ഡൽഹിയെന്നുമുള്ള വേർതിരിവില്ല. ബ്രിട്ടാസ് ജനങ്ങളെ പറ്റിക്കാൻ നോക്കുകയാണെന്നും, ടൂറിസത്തിന് നിരവധി പദ്ധതികൾ കേരളത്തിന് നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.