"തടഞ്ഞു വച്ച ഫണ്ട് പലിശയടക്കം വേണം"; കേന്ദ്രത്തിനെതിരേ തമിഴ്നാട് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാത്തതിന്‍റെ പേരിൽ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. 2291.30 കോടി രൂപ അടിയന്തരമായി കൈമാറണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് തമിഴ്നാട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. പിഎം ശ്രീ, ദേശീയ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കാത്ത 3 സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. കേരളം, പശ്ചിമബംഗാൾ എന്നീ രണ്ടു സംസ്ഥാനങ്ങളും പദ്ധതി നടപ്പിലാക്കിയിട്ടില്ല.
ഇംഗ്ലിഷിനും പ്രാദേശിക ഭാഷയ്ക്കും പുറമേ മറ്റൊരു ഭാഷ കൂടി പഠിക്കണമെന്ന നയത്തോടുള്ള എതിർപ്പാണ് പദ്ധതി നടപ്പിലാക്കാത്തതിന് കാരണം. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് തമിഴ്നാട് ആരോപിക്കുന്നുണ്ട്.
ഇതേ തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം സംസ്ഥാനങ്ങൾക്കു നൽകേണ്ട തുക കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 2151.59 കോടി രൂപയാണ് തമിഴ്നാടിന് ലഭിക്കേണ്ടത്. ആറ് ശതമാനം പലിശ പ്രകാരം 139.70 കോടി രൂപ ഉൾപ്പെടെ 2291.30 കോടി രൂപയാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്.