വിജയ് സർക്കാരിന് താത്ക്കാലിക ആശ്വാസം; കരൂരിൽ മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകാനുള്ള തീരുമാനത്തിന് സ്റ്റേയില്ല
ചെന്നൈ: വിജയ് സർക്കാരിന് ഇടക്കാല ആശ്വാസം. കരൂർ ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്‍റെ തീരുമാനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് വെള്ളിയാഴ്ച സർക്കാരിന് താത്ക്കാലിക ആശ്വാസമായ വിധി പുറപ്പെടുവിച്ചത്. ഈ ഘട്ടത്തിൽ സർക്കാർ നയപരമായ തീരുമാനത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ നിയമനങ്ങൾ കോടതിയുടെ അന്തിമ ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഗുണഭോക്താക്കൾക്ക് അവരുടെ ആദ്യ മാസത്തെ ശമ്പളം ലഭിക്കുന്നതിന് മുമ്പ് ഹർജികൾ കോടതി വിശദമായി കേൾക്കാൻ തീരുമാനിച്ചു. കേസ് ജൂലൈ 21 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
കോടതി സ്വമേധയാ തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷനെ ഹർജിയിൽ കക്ഷിചേർക്കുകയും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ കരൂരിലെ തിക്കിലും തിരക്കിലും അന്വേഷണം നടത്തുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് നോട്ടീസ് അയയ്ക്കാൻ നിർദേശിക്കുകയും ചെയ്തു.
കരൂരിലെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് ഒരു സർക്കാർ ജോലി നൽകാനുള്ള സർക്കാരിന്‍റെ തീരുമാനത്തിനെതിരേ നാം തമിഴർ കച്ചി നേതാവ് തീരൻ തിരുമുരുകൻ, മനിതനേയ ജനനായക കച്ചി പ്രവർത്തകൻ സീനി അഹമ്മദ് എന്നിവരാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. അത്തരം നിയമനങ്ങൾ സർക്കാർ ജോലിയിലെ തുല്യതയുടെ തത്വങ്ങൾ ലംഘിക്കുമെന്നും, അനാരോഗ്യകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നുമായിരുന്നു ഹർജിയിലെ വാദം.