കല‍്യാൺ ബാനർജി, ദേവ് കൊടക്
ന‍്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്റോച്ച് ജനതാ പാർട്ടി രാജ‍്യതലസ്ഥാനത്ത് നടത്തിവരുന്ന സമരത്തിനിടെ മാധ‍്യമപ്രവർത്തകർ, സുരക്ഷാ ഉദ‍്യോഗസ്ഥർ എന്നിവർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എംപി കല‍്യാൺ ബാനർജി. പ്രതിഷേധം നടന്ന സ്ഥലത്ത് റിപ്പോർട്ടർമാർ എന്തിനാണ് പോയതെന്നാണ് കല‍്യാൺ ബാനർജിയുടെ ചോദ‍്യം.
പാർലമെന്‍റ് സമ്മേളനത്തിനു പിന്നാലെ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഡി മീഡിയ ചോദിക്കുന്ന പോലുള്ള ചോദ‍്യങ്ങൾ നിങ്ങൾക്ക് ചോദിക്കണമെങ്കിൽ അത് ചെയ്യൂ. ഞാൻ ഒന്നും പറയില്ല. നിങ്ങൾ ഇത് ഈ രാജ‍്യത്തെ യുവാക്കളോട് ചെയ്യുമോ? നിങ്ങൾ എന്തിനാണ് അവിടെ പോയത്.
നിങ്ങൾ ഗോഡി മീഡിയയാണെന്ന് അവർക്കറിയാം. അവർ ചെയ്യുന്നത് ശരിയാണ്. കല‍്യാൺ ബാനർജി പറഞ്ഞു. ദേശീയ മാധ‍്യമമായ ടൈംസ് നൗവിന്‍റെ റിപ്പോർട്ടർ ദേവ് കൊടക് സിജെപി പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു കല‍്യാൺ ബാനർജിയുടെ പരാമർശം.
കഴിഞ്ഞ 23 ദിവസമായി സമരവേദിയിൽ നിന്നും റിപ്പോർട്ട് ചെയ്തുവരുകയാണെന്നും അതിനിടെയാണ് ആക്രമണമുണ്ടായതെന്നുമാണ് ദേവ് പറയുന്നത്. ഗോഡി മീഡിയ മുദ്രാവാക‍്യങ്ങളുമായി എത്തിയ സംഘം തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്നും തന്‍റെ വസ്ത്രങ്ങൾ കീറിയെന്നും ദേവ് കൂട്ടിച്ചേർത്തു.
ദേവ് കൊടകിനെതിരായ ആക്രമണത്തെ അപലപിച്ച് സിജെപി വക്താവ് സൗരവ് ദാസ് രംഗതെത്തിയിരുന്നു. എന്നാൽ ഒരു മാധ‍്യമപ്രവർത്തകന് മാത്രമല്ല ആക്രമണം നേരിടേണ്ടി വന്നത്. എബിപി ന‍്യൂസ്, മറ്റ് മാധ‍്യമ സ്ഥാപനങ്ങളിലെ മാധ‍്യമപ്രവർത്തകർ എന്നിവർക്കും സമരത്തിനിടെ ആക്രമണം നേരിടേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.