ഇന്ത്യയ്ക്ക് മേല്‍ വീണ്ടും 25% തീരുവ ചുമത്തി; ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്
file image
വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരേയുള്ള നടപടിയുടെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം അധിക വ്യാപാര തീരുവ കൂടി പ്രഖ്യാപിച്ചു. ഇതോടെ മൊത്തം തീരുവ 50 ശതമാനമായി. മൂന്നാഴ്ചയ്ക്കുള്ളില്‍ ഈ താരിഫ് പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്ന് എണ്ണ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമെരിക്ക അധിക തീരുവ ചുമത്തേണ്ടത് ആവശ്യവും ഉചിതവുമാണെന്ന് പുറത്തിറക്കിയ ഉത്തരവില്‍ ട്രംപ് പറഞ്ഞു.
ഉത്തരവ് പ്രകാരം, ഒപ്പുവച്ചതിന് 21 ദിവസത്തിന് ശേഷം താരിഫ് പ്രാബല്യത്തില്‍ വരും. യുഎസിലേക്ക് പ്രവേശിക്കുന്ന എല്ലാ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും ഇത് ബാധകമാകും. റഷ്യയുടെയോ വിദേശ സര്‍ക്കാരുകളുടെയോ ഭാഗത്തുനിന്ന് ഇതിനെതിരേ പ്രതികാര നടപടികള്‍ ഉണ്ടായാല്‍ ഉത്തരവ് പരിഷ്‌കരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയുടെ തീരുവ 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്നു ചൊവ്വാഴ്ച ട്രംപ് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യയുടെ യുദ്ധയന്ത്രത്തിന് ഇന്ധനമേകുന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ 25 ശതമാനം അധിക തീരുവ ചുമത്താന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന മറ്റൊരു 25 ശതമാനം താരിഫ് ഉണ്ട്. അത് ജൂലൈ 30ന് പ്രഖ്യാപിച്ചതാണ്. ഇതും പുതുതായി പ്രഖ്യാപിച്ച 25 ശതമാനം താരിഫും കൂടി ചേരുമ്പോഴാണ് 50 ശതമാനമാകുന്നത്.