ഉദയനിധി സ്റ്റാലിൻ, വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌യെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ചെങ്കൽപേട്ട് കോടതിയിൽ ഭാര്യ ഭർത്താവിന് വേണ്ടി കാത്തിരിക്കുന്ന കഥ തമിഴ്നാടിനു മുഴുവൻ അറിയാം എന്നാണ് ഉദയനിധി നിയമസഭയിൽ പറഞ്ഞത്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിഗം വിവാഹമോചനത്തിനായി ചെങ്കൽപേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഹർജി ഓഗസ്റ്റിൽ പരിഗണിക്കാനിരിക്കേയാണ് ഉദയനിധിയുടെ ആക്ഷേപം.
പ്രതിപക്ഷ പാർട്ടികളുടെ പ്രേരണ മൂലമാണ് കർഷകർ പ്രതിഷേധം നടത്തുന്നതെന്ന വിജയ്‌യുടെ പരാമർശം അപലപനീയമാണെന്നും അവരുടെ അന്തസിനെ ഹനിക്കുന്ന വിധത്തിലുള്ള പരാമർശമാണ് അദ്ദേഹത്തിന്‍റേത് എന്നും ഉദയനിധി പറഞ്ഞു. അതിനൊപ്പമാണ് കോടതിയിൽ ഭാര്യ കാത്തിരിക്കുന്നുവെന്ന പരാമർശവും നടത്തിയത്.
ഡിഎംകെ സർക്കാർ പൊതുപണം പാർട്ടി ഫണ്ടിലേക്ക് വക മാറ്റിയതായി വിജയ് ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണത്തെയും ഡിഎംകെ എതിർത്തു. തെളിവില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് ഉദയനിധി ആവശ്യപ്പെട്ടെങ്കിലും വിജയ്‌യുടെ പ്രസംഗത്തിൽ ഇടപെടാൻ സ്പീക്കർ തയാറായില്ല.