പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: "വന്ദേമാതര'ത്തെക്കുറിച്ച് മുഹമ്മദലി ജിന്നയുടെ വർഗീയ കാഴ്ചപ്പാടിനോട് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും യോജിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു പ്രകാരം വന്ദേമാതരത്തെ വെട്ടിക്കുറച്ചു. ഗാന്ധിജി വന്ദേ മാതരത്തെ ദേശീയഗാനത്തോട് ഉപമിച്ചെങ്കിലും അതു മുസ്‌ലിം വികാരങ്ങളെ പ്രകോപിപ്പിക്കുമെന്നായിരുന്നു നെഹ്റുവിന്‍റെ വാദമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. വന്ദേമാതരത്തിന്‍റെ 150ാം വാർഷികത്തോടനുബന്ധിച്ച് ലോക്സഭയിൽ പ്രത്യേക ചർച്ചയ്ക്കു തുടക്കമിട്ടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വന്ദേ മാതരം രാജ്യത്തിന് പ്രചോദനവും സ്വാതന്ത്ര്യസമരത്തിന് ഊർജവും നൽകി. വന്ദേമാതരത്തിന് പിന്നിലെ ചരിത്രവും ത്യാഗങ്ങളും തിരിച്ചറിയാനുള്ള പവിത്രമായ സന്ദർഭമാണിത്. ലക്ഷക്കണക്കിന് ആളുകൾ വന്ദേമാതരം ചൊല്ലുകയും സ്വാതന്ത്രത്തിനായി പോരാടുകയും ചെയ്‌തതിനാലാണ് നമ്മൾ ഇന്ന് ഇവിടെയിരിക്കുന്നത്. ഇവിടെ നേതൃത്വവും പ്രതിപക്ഷവുമില്ല. സ്വാതന്ത്ര്യസമരകാലത്ത് ശക്തമായ ഒരു യുദ്ധകാഹളമായിരുന്നു വന്ദേമാതരം. കൊളോണിയൽ ഭരണകാലത്ത് ഇന്ത്യക്കാർ "ഗോഡ് സേവ് ദി ക്വീൻ" പാടുമെന്ന് ബ്രിട്ടിഷുകാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബ്രിട്ടിഷ് ആധിപത്യത്തിനെതിരായ ശക്തവും ഉചിതവുമായ പ്രതികരണമായിരുന്നു വന്ദേമാതരമെന്നും അദ്ദേഹം പറഞ്ഞു.
രാജ്നാഥ് സിങ് ഉൾപ്പെടെ പ്രമുഖർ 10 മണിക്കൂർ നീണ്ട ചർച്ചയിൽ ഭരണപക്ഷത്തു നിന്നു സംസാരിച്ചു.
കോൺഗ്രസ് എല്ലായ്‌പ്പോഴും വന്ദേ മാതരത്തെ പിന്തുണച്ചിരുന്നെന്ന് കോൺഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. ഇന്ത്യയുടെ ദേശീയ ഗീതമാക്കുന്നതിന് കോൺഗ്രസാണ് പിന്തുണ നൽകിയതെന്നും നെഹ്റുവിനെതിരേ പ്രധാനമന്ത്രി നടത്തിയത് തെറ്റായ വിമർശനമാണെന്നും ഗൊഗോയ് പറഞ്ഞു. ഇപ്പോൾ വന്ദേ മാതരം ചർച്ചയാക്കുന്നത് ജനകീയ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധതിരിക്കാനാണെന്നു പ്രിയങ്ക ഗാന്ധി വാദ്‌ര ആരോപിച്ചു.