തിരുച്ചിറപ്പള്ളി: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനുള്ള പ്രയാണത്തിന്‍റെ ആദ്യ ചുവടായി നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിന് തുടക്കം. ആയിരക്കണക്കിന് ആരാധകരുടെയും അനുഭാവികളുടെയും അകമ്പടിയോടെ തിരുച്ചിറപ്പള്ളിയിലാണ് വിജയ് "ഐ ആം കമ്മിങ് ' (നാൻ വരാർ) യാത്രയ്ക്ക് ആരംഭം കുറിച്ചത്.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ കടന്നാക്രമിക്കുന്നതായിരുന്നു തിരുച്ചിറപ്പള്ളിയിലെ ജനസാഗരത്തെ സാക്ഷിയാക്കി വിജയ് നടത്തിയ പ്രസംഗം. ഇതൊരു സാധാരണ യോഗമല്ലെന്നും ഒരു ജനാധിപത്യ യുദ്ധമാണെന്നും വിജയ് പറഞ്ഞു. യുദ്ധത്തിന് മുൻപ് നിങ്ങളെ കാണേണ്ടതുണ്ടായിരുന്നു. ഡിഎംകെ സർക്കാർ ഒരു വാഗ്ദാനം പോലും പാലിച്ചില്ല. അവർ പല കാര്യങ്ങൾ പറഞ്ഞു. പക്ഷേ, അവർ അതൊക്കെ പാലിച്ചോ- ആർത്തിരമ്പിയ ജനക്കൂട്ടത്തോട് വിജയ് ചോദിച്ചു.
ടിവികെ അധികാരത്തിലെത്തിച്ചാൽ സ്ത്രീ സുരക്ഷയിലും ക്രമസമാധാനപാലനത്തിലും ഒരു ഒത്തുതീർപ്പിനും തയാറാവില്ല. ടിവികെ നടപ്പാക്കാനാകുന്ന വാഗ്ദാനങ്ങൾ മാത്രമേ ജനങ്ങൾക്ക് നൽകുകയുള്ളൂ. തിരുച്ചിറപ്പള്ളിയിൽ വച്ചാണ് അണ്ണാദുരൈ രാഷ്ട്രീയ പ്രവേശത്തിന് തീരുമാനിച്ചത്. പെരിയാർ ജീവിച്ച മണ്ണാണ് ഇത്. മതേതരത്വത്തി നാടാണ് തിരിച്ചിയെന്നം വിജയ് കൂട്ടിച്ചേർത്തു.
രാവിലെ ചെന്നൈയിൽ നിന്ന് ചാർട്ടേഡ് ഫ്ലൈറ്റിൽ എത്തിയ വിജയ്‌യെ സ്വീകരിക്കാൻ പാർട്ടി പതാകയുമേന്തി നിരവധി പ്രവർത്തകർ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. വിജയ് എയർപോർട്ടിന് പുറത്തേക്ക് ഇറങ്ങിയതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ട് മുന്നോട്ടുകുതിച്ചു. വളരെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. വിജയ് തുറന്ന വാഹനത്തിൽ കയറിയോടെ ജനക്കൂട്ടം ചുറ്റുകൂടി. വിജയ്‌യുടെ ചിത്രങ്ങളും പാർട്ടി പതാകകളും കൈയിലേന്തി അവർ വാഹനത്തെ അനുഗമിച്ചു. കാറുകളിലും ബൈക്കുകളിലുമായി ആയിരക്കണിക്കിന് പാർട്ടി പ്രവർത്തകരും റാലിയിൽ അണിചേർന്നു. റാലിയുടെ വേദിയായ മരക്കഡൈ എംജിആർ പ്രതിമയ്ക്കു സമയം രാവിലെ 10.30നാണ് വിജയ് എത്തിച്ചേരിണ്ടിയിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 2.30ഓടെയാണ് പ്രചാരണ വാഹനങ്ങൾ അവിടെ എത്തിച്ചേർന്നത്. വിജയ്‌യുടെ റാലിയെ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.