വിജയ്
ചെന്നൈ: കരൂർ ദുരന്തത്തിനു ശേഷം ആദ്യമായി പ്രതികരിച്ച് തമിഴ് വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. ജീവിതത്തിലെ ഏറ്റവും വേദനയനുഭവിക്കുന്ന സാഹചര്യമിതാണെന്നും അധികം വൈകാതെ സത്യം പുറത്തു വരുമെന്നും വിജയ് പറഞ്ഞു. വിജയ് സംസാരിക്കുന്ന വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. കരൂരിർ മാത്രം എങ്ങനെ ഇതു സംഭവിച്ചു? എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലാകും. അവർ എല്ലാം വീക്ഷിക്കുന്നുണ്ട്. വൈകാതെ സത്യം പുറത്തു വരും. ടിവികെ നേതാക്കൾക്കെതിരേ കേസെടുത്തിരിക്കുകയാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് യുവാക്കൾക്കെതിരേ കേസെടുക്കുന്നു. പൊലീസിനോടും സർക്കാരിനോടും എനിക്ക് പറയാനുള്ളത് ഇതാണ്, മുഖ്യമന്ത്രി സർ, നിങ്ങൾക്ക് എന്തെങ്കിലും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ആലോചനയുണ്ടെങ്കിൽ എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ , പക്ഷേ പാർട്ടി നേതാക്കളെ തൊടരുത്. വീട്ടിലോ , ഓഫിസിലോ താനുണ്ടായിരിക്കുമെന്നും വിജയ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രേ നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് വിജയ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
റാലിയിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അതിനായി എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും മറന്ന് പൊലീസിനോട് സുരക്ഷിതമായ ഒരു സ്ഥലം അനുവദിക്കാനായി അനുമതി തേടി. പക്ഷേ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇത്തരത്തിൽ വേദന നിറഞ്ഞൊരു സാഹചര്യം ഞാനൊരിക്കലും അഭിമുഖീകരിച്ചിട്ടില്ല. എന്‍റെ ഹൃദയം നിറയെ വേദനയാണ് വിജയ് പറഞ്ഞു.
എന്നോടുള്ള സ്നേഹം മൂലം വന്നവരാണ് മരണപ്പെട്ടത്. അവരുടെ സ്നേഹത്തോട് ഞാനെന്നും കടപ്പെട്ടിരിക്കും. ഞാനും മനുഷ്യനാണ്. ഇത്രയധികം പേർക്ക് അപകടമുണ്ടാകുമ്പോൾ എങ്ങനെ.യാണ് അവിടം വിട്ടും പോകുന്നത്. എനിക്ക് തിരിച്ചു വരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അങ്ങനെ ചെയ്താൽ അതു കൂടുതൽ അനിഷ്ട സംഭവങ്ങൾക്ക് ഇടയാക്കും. അതിനാലാണ് തിരിച്ചു വരേണ്ടെന്ന് തീരുമാനിച്ചതെന്നും വിജയ് പറയുന്നു. അപകടം നടന്ന ഉടനെ വിജയ് സ്ഥലം വിട്ടതായി ഡിഎംകെ വിമർശിച്ചിരുന്നു.