സത്വന്ത് സിങ്
അമൃത്സർ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളിലൊരാളായ കെഹർ സിങ്ങിന്‍റെ മകൻ സത്വന്ത് സിങ്ങിനെ 2027 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അകാലിദൾ വാരിസ് പഞ്ചാബ് ദേ( എഡിഡബ്ല‍്യുപിഡി) സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചു.
ഫത്തേഹ്ഗഢ് സാഹിബ് ജില്ലയിലെ ബാസി പത്താന നിയമസഭാ മണ്ഡലത്തിൽ നിന്നും സത്വന്ത് സിങ് മത്സരിക്കും. അടുത്ത വർഷം ആദ‍്യമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ദിര ഗാന്ധി വധത്തിൽ ഗൂഢാലോചന നടത്തിയതിന് തൂക്കിലേറ്റപ്പെട്ടയാളാണ് സത്വന്ത് സിങ്ങിന്‍റെ പിതാവ് കെഹാർ സിങ്. എഡിഡബ്ല‍്യുപിഡിയുടെ പ്രസിഡന്‍റ് തർസെം സിങ്ങാണ് ബുധനാഴ്ച സത്വന്തിന്‍റെ സ്ഥാനാർഥിത്വം പ്രഖ‍്യാപിച്ചത്.
പഞ്ചാബികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും പാന്ഥിക് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പാർട്ടിയുടെ രാഷ്ട്രീയമെന്നും പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. സത്വന്ത് സിങ്ങിന്‍റെ സ്ഥാനാർഥിത്വം ഇതിനോടകം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.