മുംബൈ: പീഡന ശ്രമം തടഞ്ഞ യുവതിയെ കൊലപ്പെടുത്താന്‍റ ശ്രമിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് 7 വര്‍ഷം തടവ്. 2017 ഏപ്രിൽ 20 ന്, നടന്ന സംഭവത്തില്‍ 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. ഇപ്പോൾ 33 വയസുള്ള രാജ സാബു സെക്യൂരിറ്റി ജീവനക്കാരനെയാണ് കോടതി ശിക്ഷിച്ചത്. 2017ൽ അന്ധേരിയിലെ വനിതാ റെസിഡന്‍സ് സൊസൈറ്റിയുടെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അന്ന് 26 വയസുണ്ടായിരുന്ന പ്രതി രാജ സാബു.
മദ്യലഹരിയിലായിരുന്ന ഇയാൾ, അമ്മയും യുവതിയും മാത്രമുള്ള സമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇയാൾ തന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും യുവതി പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ പ്രതി മുറി അകത്ത് നിന്ന് പൂട്ടിയെന്നും പറയുന്നു. സ്വയം രക്ഷക്കായി യുവതി അടുക്കളയിൽ നിന്നും കത്തിയെടുത്തെങ്കിലും ഇത് പ്രതി പിടിച്ച് വാങ്ങി യുവതിയുടെ വയറില്‍ 2 തവണ കുത്തുകയായിരുന്നു.
ഈ സമയം, ബഹളം കേട്ട് സ്ഥലത്തെത്തിയെ സമീപവാസികളും യുവതിയുടെ ഭര്‍ത്താവിന്‍റെ സഹോദരനും ചേർന്ന് പ്രതിയെ കീഴടക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ സഹോദരനേയും പ്രതി കത്തി ഉപയോഗിച്ച് ആക്രമിച്ചു. സംഭവം പൊലീസില്‍ അറിയിച്ചതോടെ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റം ചെയ്തതായി തെളിഞ്ഞെന്നും എന്നാൽ ബലാത്സംഗ ശ്രമത്തിൽ നിന്ന് ഇയാളെ കുറ്റവിമുക്തനാക്കി. അതേസമയം, കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആഴത്തില്‍ മുറിവേല്‍പ്പിച്ചതെന്നും അഡീഷണൽ സെഷൻസ് ജഡ്ജി എ.എ. കുൽക്കർണി തന്‍റെ ഉത്തരവിൽ നിരീക്ഷിച്ചു. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 പ്രകാരം കോടതി 7 വര്‍ഷം തടവ് വിധിക്കുകയായിരുന്നു.