"എന്താണിത്ര തിരക്ക്"; അയോധ്യ അമ്പലക്കൊള്ളയിൽ അടിയന്തര വാദം തള്ളി സുപ്രീം കോടതി
സുപ്രീം കോടതി - file image
ന്യൂഡൽഹി: അയോധ്യ അമ്പലക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. കുറച്ചു ദിവസം കഴിഞ്ഞ് കേസ് പരിഗണിച്ചാലും ആകാശം ഇടിഞ്ഞു വീഴില്ലെന്നും കോടതി പരാമർശിച്ചു.ജസ്റ്റിസ്മാരായ സുന്ദരേശ്, ശീൽ നാഗു എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്‍റേതാണ് പരാമർശം. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ് എന്നിവരാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. വേനൽ അവധി കഴിഞ്ഞ് കോടതി വീണ്ടും തുറക്കുമ്പോൾ കേസ് പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. ജൂലൈ 13നാണ് കോടതി വീണ്ടും തുറക്കുക.
അമ്പലക്കൊള്ളയിൽ സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കാണിക്കവഞ്ചിയിൽ നിന്ന് പണം തട്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഉത്തർപ്രദേശ് പൊലീസ് അന്വേഷമം തുടരുകയാണ്. എട്ട് പ്രതികളെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്ന് 79 ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. ഏഴ് കോടി രൂപയുടെ തട്ടിപ്പുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.