യുവതിയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: യുവതിയും മക്കളും ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തു. തെലങ്കാന മേഡ്ച്ചൽ-മൽകാജ്ഗിരി സ്വദേശി വിജയശാന്തി(38), മകൾ ചേതന റെഡ്ഢി(18), മകൻ വിശാൽ റെഡ്ഢി(17) എന്നിവരാണ് ജീവനൊടുക്കിയത്. ഹൈദരാബാദിന് സമീപം ചെർലപ്പള്ളി-ഗട്കേസർ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ട്രാക്കിലാണ് ഇവർ ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം. സോഫ്റ്റ് വെയർ എഞ്ചിനിറായ വിജയശാന്തി വീട്ടിൽ നിന്നിറങ്ങി, ഹോസ്റ്റലിലെത്തി മക്കളെയും കൂട്ടിയാണ് വിജയശാന്തി മരിക്കാൻ തീരുമാനിച്ചത്. യുവതിയും മക്കളും പാളത്തിൽ നിൽക്കുന്നത് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് കണ്ടിരുന്നു.
തുടർന്ന് തുടർച്ചയായി ഹോൺ അടിച്ചിട്ടും ഇവർ പാളത്തിൽ നിന്ന് മാറിയില്ലെന്നാണ് വിവരം.
ഇവർ എത്തിയ കാറിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് മനസിലായിട്ടില്ല. യുവതിയുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. വിജയശാന്തിയുടെ ഭർത്താവ് ദുബായിലാണ്. ഇയാൾ വിവരം അറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. അതേസമയം കുടുംബത്തിൽ പ്രശ്നമോ, സാമ്പത്തിക പ്രശ്നമോ ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.