സിബി ജോർജ്.
File
നോർവേയിൽ മാധ്യമസ്വാതന്ത്ര്യം പുകഴ്ത്തുന്ന രാജ്യാന്തര മാധ്യമപ്രവർത്തകർ മോദിയെയും ഇന്ത്യൻ ജനാധിപത്യത്തെയും ചോദ്യം ചെയ്തപ്പോൾ, വിദേശകാര്യ സെക്രട്ടറിയും കോട്ടയം സ്വദേശിയുമായ സിബി ജോർജ് കണക്കുകളും ചരിത്രവും ചൂണ്ടിക്കാട്ടി കഠിനമായി മറുപടി നൽകി. 5,000 വർഷത്തെ നാഗരികത, കോവിഡ് കാലത്തെ ഇന്ത്യയുടെ സഹായഹസ്തം, സ്ത്രീകൾക്ക് സ്വാതന്ത്ര്യദിനം മുതൽ നൽകിയ തുല്യാവകാശം എന്നിവ ഓർമിപ്പിച്ച അദ്ദേഹം യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി.
ഓസ്ലോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ സന്ദർശനത്തിനിടയിൽ രാജ്യാന്തര മാധ്യമങ്ങൾ ഉയർത്തിയ പ്രകോപനപരമായ ചോദ്യങ്ങളെ നെഞ്ചുവിരിച്ച് നേരിട്ട് ഇന്ത്യയയുടെ അഭിമാനം കാത്ത മലയാളി നയതന്ത്രജ്ഞൻ സിബി ജോർജ് സോഷ്യൽ മീഡിയയിലെ താരമാണിപ്പോൾ. ലോകത്ത് ഏറ്റവും കൂടുതൽ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യമെന്ന് അവകാശപ്പെടുന്ന നോർവേയിലെ മാധ്യമപ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ ജനാധിപത്യത്തെയും വരെ ചോദ്യം ചെയ്തപ്പോഴാണ് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) ആയ കോട്ടയം സ്വദേശി സിബി ജോർജ് അതേ നാണയത്തിൽ തിരിച്ചടി നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോർവേ പ്രധാനമന്ത്രിയും സംയുക്ത പ്രസ്താവന നടത്തി മടങ്ങുന്നതിനിടയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നോർവേയിൽനിന്നുള്ള മാധ്യമ പ്രവർത്തക ഹെല്ലെ ലിങ്, പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാതെ നടന്നുനീങ്ങി. 'ലോകത്ത് ഏറ്റവും മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യത്തെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ എന്തുകൊണ്ട് നേരിടുന്നില്ല' എന്ന കുറിപ്പോടെ അവർ ഇതിന്‍റെ വീഡിയോ എക്സിൽ (X) പങ്കുവച്ചു.
ഇവിടെയും തീർന്നില്ല; തൊട്ടുപിന്നാലെ നടന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വാർത്താ സമ്മേളനത്തിലേക്ക് ഇതേ മാധ്യമപ്രവർത്തക ഇരച്ചെത്തി. ഇന്ത്യയെ അപമാനിക്കുന്ന രീതിയിൽ 'ഞങ്ങൾ എന്തിനു നിങ്ങളെ വിശ്വസിക്കണം? നിങ്ങളുടെ നാട്ടിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുമെന്ന് ഉറപ്പുതരാൻ കഴിയുമോ?' എന്ന് അവർ ആക്രോശിച്ചു.
വിദേശ മാധ്യമപ്പടയ്ക്ക് മുന്നിൽ കോട്ടയത്തിന്‍റെ വീര്യമാണ് പിന്നെ സിബി ജോർജിലൂടെ കണ്ടത്. അദ്ദേഹം മറുപടി പറയുമ്പോൾ മാധ്യമപ്രവർത്തക ഇടയ്ക്കു കയറി സംസാരിക്കാൻ ശ്രമിച്ചു. 'എന്നെ തടസപ്പെടുത്തരുത്' എന്ന് മുഖത്തു നോക്കി പ്രതികരിക്കാനും സിബി മടിച്ചില്ല.
"5,000 വർഷത്തെ പാരമ്പര്യമുള്ള സുദീർഘമായ നാഗരികതയാണ് ഇന്ത്യ. ലോകം കോവിഡ് മഹാമാരിയിൽ തകർന്നുപോയപ്പോൾ ഞങ്ങൾ ഗുഹകളിൽ ഒളിച്ചിരുന്നില്ല, ലോകത്തിന് മുഴുവൻ സഹായഹസ്തം നീട്ടുകയായിരുന്നു. അതാണ് ഇന്ത്യയുടെ വിശ്വാസ്യത. നിങ്ങൾ ചോദ്യം ചോദിച്ചോളൂ. പക്ഷേ, നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ തന്നെ മറുപടി വേണമെന്നു ശഠിക്കരുത്" - സിബി ജോർജ് വ്യക്തമാക്കി.
ഭാരതത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തവർക്ക് കണക്കുകൾ നിരത്തിയാണ് സിബി ജോർജ് മറുപടി നൽകിയത്. "ഡൽഹിയിൽ മാത്രം ഇരുനൂറിലധികം വാർത്താ ചാനലുകൾ രാത്രിയും പകലും ബ്രേക്കിങ് ന്യൂസുകളുമായി ലൈവാണ്. ഇന്ത്യയുടെ വ്യാപ്തിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണയുമില്ല. എവിടെയോ ഉള്ള ഏതോ ചില വിവരമില്ലാത്ത എൻജിഒകൾ (NGO) കൊടുക്കുന്ന റിപ്പോർട്ടും വായിച്ച് വന്ന് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കരുത്. ഇന്ത്യയിൽ ആരുടെയെങ്കിലും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവർക്ക് കോടതിയെ സമീപിക്കാം. ഞങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ്" - അദ്ദേഹം ഓർമിപ്പിച്ചു.
പാശ്ചാത്യ രാജ്യങ്ങളിൽ വനിതകൾക്ക് വോട്ടവകാശം നൽകാൻ പതിറ്റാണ്ടുകൾ എടുത്തപ്പോൾ, സ്വാതന്ത്ര്യം കിട്ടിയ ഒന്നാം ദിവസം മുതൽ സ്ത്രീകൾക്ക് തുല്യ അവകാശം നൽകിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാളി നയതന്ത്രജ്ഞന്‍റെ അതിശക്തമായ മറുപടിയിൽ വിദേശ മാധ്യമങ്ങൾ പ്രതിരോധത്തിലായി. സിബി ജോർജിന്‍റെ കടുപ്പമേറിയ മറുപടികൾക്ക് പിന്നാലെ, സൈബർ ലോകത്ത് നോർവീജിയൻ മാധ്യമ പ്രവർത്തകയ്ക്കെതിരേ വലിയ വിമർശനവും ഉയർന്നു. താൻ ഒരു വിദേശ ഗവൺമെന്‍റിനും വേണ്ടി ചാരപ്രവർത്തനം നടത്തുകയല്ല എന്ന് അവർക്ക് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി വിശദീകരിക്കേണ്ടി വന്നു.
കോട്ടയം ജില്ലയിൽ ജനിച്ച സിബി ജോർജ് 1993 ബാച്ച് ഐഎഫ്എസ് (IFS) ഉദ്യോഗസ്ഥനാണ്. പഠനകാലത്ത് ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും ഗോൾഡ് മെഡലിസ്റ്റായിരുന്ന അദ്ദേഹം സ്വിറ്റ്സർലൻഡ്, കുവൈറ്റ്, ജപ്പാൻ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായിരുന്നു. മികച്ച സേവനത്തിന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ എസ്.കെ. സിങ് പുരസ്കാരവും നേടിയിട്ടുണ്ട്.