സൈബർ തട്ടിപ്പ്: ദുബായിൽ 3 പേർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ
ദുബായ്: സൈബർ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ മൂന്ന് പേർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ദുബായ് കോടതി. 5,18,500 ദിർഹമാണ് പ്രതികൾ പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്തൃ സംരക്ഷണ സേവനം എന്ന വ്യാജേനയുള്ള ലിങ്ക് വഴിയാണ് തട്ടിപ്പ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത പരാതിക്കാരന് വാട്സാപ്പ് വഴി ഒരു സന്ദേശം ലഭിച്ചു. ഉദ്യോഗസ്ഥൻ എന്ന വ്യാജേന സംസാരിച്ച തട്ടിപ്പുകാരൻ പരാതി രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ബാങ്ക് കാർഡ് വിവരങ്ങളും ഒടിപിയും കൈക്കലാക്കി. നിമിഷങ്ങൾക്കുള്ളിൽ പരാതിക്കാരന്‍റെ അക്കൗണ്ടിൽ നിന്നും 6,60,000 ദിർഹത്തോളം നഷ്ടമായി. ബാങ്ക് ഇടപാടുകൾ നിരീക്ഷിച്ച അധികൃതർ പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകൾ കണ്ടെത്തി.
സോഷ്യൽ മീഡിയയിലെ വ്യാജ ജോലി വാഗ്ദാനം വിശ്വസിച്ച് സ്വന്തം അക്കൗണ്ടുകൾ തട്ടിപ്പിനായി വിട്ടുനൽകിയവരാണ് പിടിയിലായ മൂന്ന് പേർ. കമ്മീഷൻ ലഭിക്കുമെന്ന മോഹത്തിലാണ് ഇവർ തങ്ങളുടെ ബാങ്ക് വിവരങ്ങൾ കൈമാറിയത്.
മൂന്ന് പ്രതികൾക്കും രണ്ട് മാസം വീതം ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. തട്ടിയെടുത്ത തുകയ്ക്ക് തുല്യമായ പിഴയും കോടതി ചുമത്തി
അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് വിവരങ്ങൾ ആർക്കും കൈമാറരുതെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.