ദുബായ്: ശക്തമായ സുരക്ഷയും പ്രതിരോധവും നടപ്പിലാക്കിയതിന് ദുബായ് ഇമിഗ്രേഷന് ഐഎസ്ഒ 22320 അംഗീകാരം ലഭിച്ചു. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (BSI ) നടത്തിയ പരിശോധനയിൽ അവരുടെ മാനദണ്ഡങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയതിനാണ് ഈ ആഗോള അംഗീകാരം ലഭിച്ചത്.
സുരക്ഷാ വിഭാഗത്തിന്‍റെ മൊത്തത്തിലുള്ള മികവുകളും പ്രത്യേകിച്ച് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍ററിലൂടെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യലും പ്രതികരണവും പരിഗണിച്ചാണ് അംഗീകാരം.
ദുബായ് ഇമിഗ്രേഷൻ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അംഗീകാരം ഏറ്റുവാങ്ങി. ചടങ്ങിൽ അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എയർപോർട്ട് ഇമിഗ്രേഷൻ സെക്ടർ അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹ്‌മദ് അൽ ഷൻഖീതി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഈ അംഗീകാരം, ദുബായ് ഇമിഗ്രേഷൻ സുരക്ഷാ ശൃംഖലകളുടെ നിലവാരം ഉയർത്തുന്നതായും, ദുബായ് എയർപോർട്ടിലെ പ്രവർത്തനങ്ങളെ കൂടുതൽ ഫലപ്രദമാക്കുന്നതായും ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച്, സുരക്ഷയും പ്രതിരോധവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് അദേഹം കൂട്ടിച്ചേർത്തു.