മരുഭൂമിയിൽ ഓപ്പൺ എയർ തിയെറ്ററും തടാകവും; ദുബായിൽ പുതിയ ടൂറിസം കേന്ദ്രം വരുന്നു
ദുബായ്: മരുഭൂമിയിൽ പുതിയ ടൂറിസം കേന്ദ്രം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. 10ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ‘അൽ ലയാൻ’ ഓയാസിസ് പദ്ധതിയിൽ തടാകങ്ങൾ, നടപ്പാതകൾ, സൈക്ലിങ് ട്രാക്കുകൾ, ക്യാമ്പ്സൈറ്റുകൾ, ഓപൺ എയർ സിനിമ, ഫുഡ് ട്രക്ക് പ്ലാസ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടും.
2.5 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീർണമാണ് പദ്ധതിയിലെ തടാകത്തിനുള്ളത്. വർഷംതോറും മൂന്നു ലക്ഷം സന്ദർശകരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 1,000 പാർക്കിങ് സ്ഥലങ്ങൾ, 14 കി.മീറ്റർ നീളമുള്ള നടപ്പാതകളും സൈക്ലിങ് ട്രാക്കുകളും, കുട്ടികളുടെ കളിസ്ഥലങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയിൽ ഉണ്ടാകും.
100 കാരവനുകൾക്ക് സൗകര്യമുള്ള ക്യാമ്പിങ് സോണും സന്ദർശക കേന്ദ്രവും പദ്ധതിയുടെ ഭാഗമാണ്. അൽ മർമൂം മേഖലയുമായി ബന്ധിപ്പിക്കുന്ന ഈ കേന്ദ്രം നഗര കേന്ദ്രത്തിൽനിന്ന് ഏകദേശം 50 മിനിറ്റ് ദൂരത്തിലാണ് നിർമിക്കുന്നത്. പദ്ധതിയിലൂടെ ദുബായ് മുനിസിപ്പാലിറ്റി സ്വകാര്യ മേഖലക്ക് ഏകദേശം 3,65,000 ചതുരശ്ര മീറ്ററിൽ നിക്ഷേപ അവസരങ്ങളും നൽകും.
അഞ്ചു വർഷത്തിനുള്ളിൽ 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുകയും പുതിയ പാർക്കുകളും വിനോദ കേന്ദ്രങ്ങളും വികസിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതിയുടെ നിർമാണം പുരോഗമിക്കുകയാണ്. ബ്ലൂ ആൻഡ് ഗ്രീൻ റോഡ്മാപ് 2030, ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033, ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവയുടെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.