'ഓരോ സെക്കന്‍റിനും ജീവന്‍റെ വില' എമർജൻസി വാഹനങ്ങൾ തടഞ്ഞാൽ കടുത്ത നടപടിയെന്ന് ഷാർജ പൊലീസ്
ഷാർജ: രക്ഷാപ്രവർത്തനത്തിനായി പോകുന്ന എമർജൻസി വാഹനങ്ങളുടെ സുഗമമായ യാത്രക്ക് തടസമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. അടിയന്തര ആവശ്യത്തിനായി പോകുന്ന വാഹനങ്ങൾ കടത്തിവിടാത്ത വാഹന ഉടമകൾക്ക് 3,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പൊയിന്‍റും ശിക്ഷ ലഭിക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
“എമർജൻസി വാഹനങ്ങൾ തടയുന്നത് തീപിടുത്തം, മുങ്ങിമരണം, റോഡപകടങ്ങൾ എന്നിവയിൽ രക്ഷാപ്രവർത്തനങ്ങൾ വൈകാൻ കാരണമാകുന്നത് ഗുരുതരമായതെറ്റാണെന്ന്“ -ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പ്രിവൻഷൻ ആൻഡ് കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍റെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹമ്മദ് ഹാജി അൽ സെർക്കൽ പറഞ്ഞു.
"അടിയന്തര സാഹചര്യങ്ങളിൽ ഓരോ സെക്കൻഡും പ്രധാനമാണ്," അദ്ദേഹം വിശദീകരിച്ചു. 2024-ൽ യുഎഇയിലുടനീളം 325 അപകടങ്ങൾ എമർജൻസി വാഹനങ്ങൾക്ക് വഴിമാറാത്തതുമൂലമാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത് ദുബായിലാണ് (160), അബുദാബി (107), അജ്മാൻ (31), ഷാർജ (17), റാസൽ ഖൈമ (5), ഉമ്മുൽ ഖുവൈൻ (3), ഫുജൈറ (2) എന്നിവിടങ്ങളിലും സമാനമായ അപകടങ്ങൾ നടന്നിട്ടുണ്ട്.
സൈറണുളുള്ള ആംബുലൻസോ അഗ്നിശമന സേനയുടെ വാഹനങ്ങളോ കാണുമ്പോൾ അവയെ കടന്നുപോകാൻ അനുവദിക്കണമെന്ന് അൽ സെർക്കൽ അഭ്യർഥിച്ചു. “എമർജൻസി വാഹനങ്ങൾക്ക് മുൻഗണന നൽകുകയെന്നത് വെറുമൊരു നിയമമല്ല, അതൊരു ധാർമ്മിക കടമയാണ്.”-ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി ഡയറക്ടർ ജനറൽ കേണൽ സാമി അൽ നഖ്ബി കൂട്ടിച്ചേർത്തു.
ചുവപ്പ് സിഗ്നലിൽ വാഹനം നിർത്തിയിട്ടിരിക്കുന്ന ഘട്ടത്തിൽ ഒരു എമർജൻസി വാഹനം പിന്നിൽ നിന്ന് വന്നാൽ, വാഹനമോടിക്കുന്നവർ ചുവന്ന ലൈറ്റ് മറികടക്കാതെ കാൽനടയാത്രക്കാരുടെ ഭാഗത്തേക്ക് ശ്രദ്ധാപൂർവ്വം നീങ്ങി നിന്ന് എമർജൻസി വാഹനത്തെ കടന്നുപോകാൻ അനുവദിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു.
അടിയന്തര വാഹനം എവിടെ നിന്നാണ് വരുന്നതെന്ന് പരിഗണിക്കാതെ തന്നെ ഈ പിഴകൾ ബാധകമാണെന്ന് അധികാരികൾ ഊന്നിപ്പറയുന്നു. പിന്നിൽ നിന്നോ, അരികിൽ നിന്നോ, മറ്റൊരു പാതയിൽ നിന്നോ ആകട്ടെ, ഇത് ഉയർന്ന അവബോധത്തിന്‍റെയും വേഗത്തിലുള്ള പ്രതികരണത്തിന്‍റെയും ആവശ്യകതയെ അടിവരയിടുന്നു.
പ്രകൃതിദുരന്തങ്ങൾ, അടിയന്തരാവസ്ഥകൾ അല്ലെങ്കിൽ കഠിനമായ കാലാവസ്ഥാ സംഭവങ്ങൾ പോലുള്ള കൂടുതൽ നിർണായക സാഹചര്യങ്ങളിൽ, നിയമം കൂടുതൽ കർശനമായി നടപ്പിലാക്കും.
ഇത്തരം സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം കൂടി പിഴയും നാല് ബ്ലാക്ക് പൊയിന്‍റുകളും ലഭിക്കും. കൂടാതെ അവരുടെ വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. ഇത് അടിയന്തര സേവനങ്ങളിൽ ഇടപെടുന്നത് അപകടകരവും അസ്വീകാര്യവുമാണെന്ന വ്യക്തമായ സന്ദേശമാണ്.