യുഎഇ എണ്ണക്കപ്പലിൽ നിന്ന് ഒമാൻ തീരത്ത് ഇന്ധന ചോർച്ച
ദുബായ്: കഴിഞ്ഞയാഴ്ച ഇറാൻ ഡ്രോൺ ആക്രമണത്തിന് ഇരയായ യുഎഇയുടെ എണ്ണക്കപ്പലിൽ നിന്ന് ഒമാൻ തീരത്ത് ഇന്ധന ചോർച്ചയുണ്ടായതായി റിപ്പോർട്ട്. അബുദാബി നാഷണൽ ഓയിൽ കമ്പനിയായ അഡ്‌നോക്കിന് കീഴിലുള്ള 'എം.വി. ബറക' എന്ന കപ്പലിൽ നിന്നാണ് ഇന്ധനം ചോരുന്നത്. ആക്രമണത്തെത്തുടർന്ന് കപ്പലിന്‍റെ ഇന്ധന ടാങ്കിന് കേടുപാടുകൾ സംഭവിക്കുകയും 'ബങ്കർ ഫ്യുവൽ' കടലിലേക്ക് പടരുകയും ചെയ്തു. നിലവിൽ ഒമാനിലെ മുസന്ദം പ്രവിശ്യയുടെ തീരത്താണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.
ആക്രമണ സമയത്ത് കപ്പലിൽ ക്രൂഡ് ഓയിൽ ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അഡ്‌നോക് ലോജിസ്റ്റിക്‌സ് ആൻഡ് സർവീസസ് അറിയിച്ചു.
മേയ് 4-നാണ് ഹൊർമുസ് കടലിടുക്കിന് സമീപം വെച്ച് രണ്ട് ഇറാൻ ഡ്രോണുകൾ കപ്പലിന് നേരെ ആക്രമണം നടത്തിയത്.
ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്‍ററും വിദഗ്ധ സംഘങ്ങളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.