അബുദാബി: 2025ൽ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് 3.4 ശതമാനത്തിലെത്തുമെന്നും 2026 ൽ ഇത് 4.1 ശതമാനമായി ഉയരുമെന്നും ലോക ബാങ്ക് മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്കൻ (മെനാ) മേഖലാ വൈസ് പ്രസിഡന്‍റ് ഔസ്മാൻ ഡിയോൺ പറഞ്ഞു. മേഖലയിൽ മൊത്തത്തിൽ പ്രതീക്ഷിക്കുന്ന 3.3 ശതമാനം വളർച്ചാ നിരക്കിനെ അപേക്ഷിച്ച് ഇത് കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എണ്ണ ഉൽപ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ രാജ്യങ്ങൾക്കിടയിൽ വളർച്ചാ നിരക്കുകൾ വ്യത്യസ്തമായിരിക്കും. ലോക ഗവൺമെന്‍റ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെ, യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയോട് സംസാരിക്കുബോഴാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
എണ്ണ ഇതര മേഖലകളിലെ ഗണ്യമായ നിക്ഷേപങ്ങളിൽ നിന്ന് ഗൾഫ് സമ്പദ് വ്യവസ്ഥകൾക്ക് പ്രയോജനം ലഭിക്കുമെന്നും അഭിപ്രായപ്പെട്ടു. ഉപ്പുവെള്ളം നീക്കം ചെയ്തു കൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ജല ഉൽപാദനത്തിന്‍റെ ഏകദേശം 55 ശതമാനവും മെനാ മേഖലയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജല പുനരുപയോഗം, മെച്ചപ്പെട്ട വിഭവ മാനേജ്മെന്‍റ്, ചോർച്ച കണ്ടെത്താനും കൂടുതൽ കാര്യക്ഷമതയുള്ള സ്മാർട്ട് ഇറിഗേഷൻ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പോലുള്ള ബദൽ പരിഹാരങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.