ആദ്യ സാമ്പത്തിക പാദത്തിൽ മികച്ച ലാഭം നേടി ലുലു റീട്ടെയിൽ
അബുദാബി: 2025ലെ ആദ്യ പാദത്തിൽ മികച്ച ലാഭം നേടി ലുലു റീട്ടെയ്ൽ. 16 ശതമാനം വർധനയോടെ 69.7 മില്യൺ ഡോളറിന്‍റെ ലാഭമാണ് ലുലു നേടിയത്. 7.3 ശതമാനം വർധനയോടെ 2.1 ബില്യൺ ഡോളർ വരുമാനമാണ് ഈ കാലയളവിൽ ലുലു സ്വന്തമാക്കിയത്.
ലുലുവിന്‍റെ ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ് ഫോമിലെ മികച്ച വളർച്ചയാണ് നേട്ടത്തിന് കരുത്തേകിയത്. 26 ശതമാനത്തിന്‍റെ വളർച്ചയുമായി 93.4 മില്യൺ ഡോളറിന്‍റെ വിൽപ്പന ഇ കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെ നടന്നു.
മൊത്തം വരുമാനത്തിന്‍റെ 4.7 ശതമാനം ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലൂടെയാണ് ലഭിച്ചത്. 6.4 ശതമാനം വളർച്ചയോടെ 214.1 മില്യൺ ഡോളറാണ് EBITDA മാർജിൻ. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിന്‍റെ ഫലമാണ് ഈ മികച്ച നേട്ടമെന്നും റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കി സുസ്ഥിരമായ വളർച്ച ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
പ്രൈവറ്റ് ലേബൽ - ഇ കൊമേഴ്സ് പ്ലാറ്റ് ഫോമുകളിൽ കാര്യക്ഷമമായ സേവനമാണ് ലുലു നൽകുന്നത്. ജിസിസിയിലെ കൂടുതൽ ഇടങ്ങളിലേക്ക് സാന്നിധ്യം വർധിപ്പിക്കുമെന്നും നിക്ഷേപകർക്ക് മികച്ച ലാഭവിഹിതം ഉറപ്പാക്കുമെന്നും യൂസഫലി വ്യക്തമാക്കി.
ജിസിസിയിലെ 20 സ്ഥലങ്ങളിൽ കൂടി പുതിയ സ്റ്റോറുകൾ തുറക്കും. ആദ്യ സാമ്പത്തിക പാദത്തിൽ മാത്രം അഞ്ച് പുതിയ സ്റ്റോറുകൾ ലുലു തുറന്നു. യുഎഇയിൽ മാത്രം ആറ് ശതമാനത്തോളം വളർച്ച ലുലു നേടി. ഫ്രഷ് ഫുഡ് വിഭാഗത്തിൽ 15 ശതമാനത്തിലേറെയാണ് വളർച്ച. 10 ശതമാനത്തിലേറെ വരുമാന വർധനവാണ് സൗദി അറേബ്യയിൽ ലുലു നേടിയത്.