അബുദാബി: ഈ വർഷം യുഎഇയിലെ റീട്ടെയ്ൽ മേഖലയിൽ 15 ശതമാനത്തിലേറെ വളർച്ചയുണ്ടാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. യുഎഇയിലെ പ്രമുഖ അറബ് പത്രമായ 'അൽ എത്തിഹാദിന്' നൽകിയ അഭിമുഖത്തിലാണ് യൂസഫലി പ്രവചന സ്വഭാവമുള്ള ഈ വിലയിരുത്തൽ നടത്തിയത്.
യുഎഇയുടെ മികച്ച ഭരണ നേതൃത്വത്തിന്‍റെ ദീർഘവീക്ഷണമുള്ള നയങ്ങളാണ് സുസ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതെന്നും വിവിധ രാജ്യങ്ങളുമായുള്ള മികച്ച വ്യാപാരപങ്കാളിത്തവും പദ്ധതികളും യുഎഇയുടെ വളർച്ച അതിവേഗത്തിലാക്കുമെന്നും യൂസഫലി അഭിമുഖത്തിൽ വ്യക്തമാക്കി.
അഞ്ച് ശതമാനത്തിലേറെ സാമ്പത്തിക വളർച്ച ഈ വർഷമുണ്ടാകും. ഇ-കോമേഴ്സ് രംഗവും ഓൺലൈൻ ഷോപ്പിങ് മേഖലയും വലിയ വളർച്ച കൈവരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിസിസിയിലെ മുൻനിര റീട്ടെയ്ൽ ബ്രാൻഡ് എന്ന നിലയിൽ ലുലു ഗ്രൂപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 15 ശതമാനം വർധനവും ലാഭത്തിൽ 20 ശതമാനം അധിക വളർച്ചയും രേഖപ്പെടുത്തുമെന്ന് എം.എ. യൂസഫലി പറഞ്ഞു. ഇത്തവണത്തെ റമദാൻ കാലയളവിൽ ലുലു ഗ്രൂപ്പ് 9 ശതമാനം അധിക വളർച്ച നേടി.
യുഎഇ സാമ്പത്തിക മന്ത്രാലയവുമായി സഹകരിച്ച് വിലസ്ഥിരത ഉറപ്പാക്കി മികച്ച ഷോപ്പിങ്ങ് അനുഭവമാണ് ലുലു ഉപഭോക്താകൾക്ക് നൽകിയത്. ലുലുവിന്‍റെ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ഉപഭോക്താക്കളുടെ മികച്ച പങ്കാളിത്തമാണുള്ളതെന്നും ഇ - കൊമേഴ്സ് രംഗത്ത് 40 ശതമാനത്തോളം വളർച്ച പ്രതീക്ഷിക്കുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.
ലുലു റീറ്റെയ്‌ലിന്‍റെ വികസന പദ്ധതികൾ സംബന്ധിച്ച് യൂസഫലി അഭിമുഖത്തിൽ വിശദീകരിച്ചു. യുഎഇ യുടെ നഗരാതിർത്തികളിലേക്കും ഉൾപ്രദേശങ്ങളിലും ലുലുവിന്‍റെ പ്രവർത്തനം വിപുലീകരിക്കും.
യുഎഇക്ക് പുറമേ കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവടങ്ങളിലായി വിപുലമായ വികസന പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുന്നത്. ഈജിപ്റ്റിലും റീട്ടെയ്ൽ സേവനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ലുലു. ഭാവിയിൽ മൊറോക്കോ, ജോർദ്ദാൻ, ഇറാഖ് വിപണികളിലും സജീവമാകാൻ ഉദ്ദേശിക്കുന്നതായി യൂസഫലി അറിയിച്ചു.
യുഎഇയിലെ 111 സ്റ്റോറുകൾ അടക്കം ഗൾഫ് മേഖലയിൽ 253 സ്റ്റോറുകളാണ് ലുലുവിന് ഉള്ളത്. വരുന്ന വർഷം യുഎഇയിൽ 23 പുതിയ സ്റ്റോറുകൾ അടക്കം ഗൾഫിൽ 46 പുതിയ സ്റ്റോറുകൾ കൂടി യാഥാർഥ്യമാകും. പദ്ധതികളുടെ വ്യാപനത്തിലൂടെ സ്വദേശി പൗരന്മാർക്കടക്കം കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും യൂസഫലി അഭിമുഖത്തിൽ പറഞ്ഞു.