വിസ, പാസ്പോർട്ട് സേവനങ്ങളിൽ ആശയക്കുഴപ്പം.
യുഎഇ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ കരാർ സംബന്ധിച്ച് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സേവനങ്ങൾ തടസപ്പെടില്ല എന്ന് കോടതി ഉറപ്പാക്കിയിട്ടുണ്ട്. പുതിയ ടെൻഡർ നടപടികൾ ഒരു മാസത്തിനുള്ളിൽ ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്. അതുവരെ നിലവിലുള്ള സേവനങ്ങൾ തടസമില്ലാതെ തുടരും.
നിയമപരമായ ഈ മാറ്റം സേവനം നൽകുന്ന കമ്പനികൾ തമ്മിലുള്ള പ്രശ്നമാണ്. സാധാരണക്കാർക്ക് നിയമപരമായ രേഖകളോ അറ്റസ്റ്റേഷനോ പാസ്‌പോർട്ട് സേവനങ്ങളോ ലഭിക്കാൻ അമിതമായ ആശങ്കയുടെ ആവശ്യമില്ല, എങ്കിലും അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഔദ്യോഗികമായ അറിയിപ്പുകൾ കൃത്യമായി പിന്തുടരാൻ ശ്രദ്ധിക്കുക.
സാധാരണ ഉപയോക്താക്കളെ ഈ ഉത്തരവ് എങ്ങനെയാണ് ബാധിക്കുക എന്ന് പരിശോധിക്കാം:
പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിലുള്ള ക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ വന്നേക്കും. ഇത് അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിൽ ചെറിയ കാലതാമസം വരുത്തിയേക്കും. കരാർ ഏറ്റെടുക്കാൻ പോകുന്നു എന്നു കരുതപ്പെട്ട പുതിയ കമ്പനിയായ 'അൽഹിന്ദ്' സേവനം തുടങ്ങാത്തതും, പഴയ കമ്പനിയായ 'ബി എൽ എസ്' താത്കാലികമായി തുടരുന്നതും അപേക്ഷകർക്ക് ആശയക്കുഴപ്പം ഉണ്ടാക്കാം. ഔദ്യോഗികമായി സേവനങ്ങൾ എംബസികളും കോൺസുലേറ്റുകളും വഴി ഇപ്പോൾ നടക്കുന്നുണ്ട്. അതിനാൽ അപേക്ഷകൾ അയക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം പിന്തുടരുക: അനാവശ്യമായ അഭ്യൂഹങ്ങൾ വിശ്വസിക്കാതെ ഇന്ത്യൻ എംബസിയുടെയോ കോൺസുലേറ്റിന്‍റെയോ ഔദ്യോഗിക വെബ്സൈറ്റിൽ (Official Website) മാത്രം സന്ദർശിച്ച് വിവരങ്ങൾ ഉറപ്പുവരുത്തുക.
അടിയന്തര സേവനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക: പാസ്‌പോർട്ട് പുതുക്കുന്നതിനോ വിസ നടപടികൾക്കോ അടിയന്തര ആവശ്യമുണ്ടെങ്കിൽ, അവസാന നിമിഷത്തേക്ക് കാത്തുനിൽക്കാതെ മുൻകൂട്ടി അപേക്ഷിക്കാൻ ശ്രദ്ധിക്കുക.
ബിഎൽഎസ് (BLS) ഇന്‍റർനാഷണൽ: നിലവിൽ 'ബിഎൽഎസ്' ആണ് താത്കാലികമായി സേവനങ്ങൾ നൽകുന്നത്. സേവനങ്ങളെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അവരുടെ ഔദ്യോഗിക ഹെൽപ്പ്‌ലൈൻ നമ്പറുകളുമായി ബന്ധപ്പെടുക.
കോൺസുലേറ്റ്/എംബസി സന്ദർശനം: വളരെ അടിയന്തര സാഹചര്യമാണെങ്കിൽ നേരിട്ട് എംബസിയെയോ കോൺസുലേറ്റിനെയോ സമീപിക്കുന്നത് കൂടുതൽ വ്യക്തത നൽകും.