ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവയുടെ യുഎഇ സന്ദർശനം ബുധനാഴ്ച മുതൽ
ദുബായ്: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യുഎഇ മെത്രോപൊലീത്തയും ശ്രേഷ്ഠ കത്തോലിക്കയുമായ ആബൂൻ മാർ ബസേലിയോസ് ജോസഫ് കത്തോലിക്ക ബാവ ബുധനാഴ്ച മുതൽ ഡിസംബർ ഒമ്പതുവരെ യുഎഇ മേഖലയിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും. പരിപാടിയുടെ ഭാഗമായി ഈ മാസം 30ന് ദുബായ് അൽ നസർ ലെഷർ ലാൻഡിൽ യാക്കോബായ സുറിയാനി സഭയുടെ യുഎഇ മേഖല മഹാസംഗമം ‘ജെൻസോ 2025’ എന്ന പേരിൽ നടത്തും.
സംഗമത്തിൽ ശ്രേഷ്ഠബാവക്ക് സ്വീകരണവും നൽകും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ പ്രമുഖ വ്യവസായി എം.എ. യൂസുഫലി മുഖ്യാതിഥിയാകുമെന്ന് അധികൃതർ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ‍്യാഴാഴ്ച കത്തോലിക്ക ബാവ അബൂദബി സായിദ് വിമാനത്താവളത്തിൽ എത്തും. നവംബർ 30ന് രാവിലെ 7.30ന് മാർ ഇഗ്നേഷ്യസ് സിറിയൻ ഓത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാന, 10ന് അൽ നസർ ലെയ്ഷർലാൻഡിൽ ജെൻസോ ഉദ്ഘാടനവും കത്തോലിക്ക ബാവക്ക് സ്വീകരണവും നടക്കും.
വിവിധ എമിറേറ്റുകളിലെ പരിപാടികൾക്ക് ശേഷം ഒമ്പതിന് ഉച്ചക്ക് 12.15ന് അബൂദബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കത്തോലിക്ക ബാവ യാത്ര തിരിക്കും. പാത്രിയാർക്കൽ വികാരിയും യുഎഇ സോണൽ പ്രസിഡന്‍റുമായ കുറിയാക്കോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്‍റ് റവ. ഫാ. ബിനു അമ്പാട്ട്, റവ. ഫാ. സിബി ബേബി, ലെയ്റ്റി സെക്രട്ടറി സന്ദീപ് ജോർജ്, ട്രസ്റ്റി എൽദോ പി. ജോർജ്, ജെൻസോ ജനറൽ കൺവീനർ സ്റ്റേസി സാമുവൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം സാരിൻ ഷെരാൻ, സഭാ മാനേജിങ് കമ്മിറ്റി അംഗം സണ്ണി എം. ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.