പ്രൗഡ് ഓഫ് യുഎഇ സംരംഭത്തിന് തുടക്കം.
ദുബായ്: യുഎഇയുടെ ദേശീയ സ്വത്വവും സാംസ്കാരിക പൈതൃകവും ആഗോള തലത്തിൽ ഉയർത്തിക്കാട്ടുന്നതിനായി ആരംഭിച്ച 'പ്രൗഡ് ഓഫ് യുഎഇ' ക്യാംപെയ്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടക്കമായി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച- ഈ ദേശീയ ക്യാംപെയ്ന്‍റെ ഭാഗമായി ദുബായ് ജിഡിആർഎഫ്എ വിപുലമായ പരിപാടികളാണ് വിമാനത്താവളത്തിൽ സംഘടിപ്പിച്ചത്.
ദുബായിൽ എത്തുന്ന യാത്രക്കാർക്ക് യുഎഇയുടെ ആതിഥേയത്വവും ദേശീയതയും നേരിട്ട് അനുഭവിക്കാനാകുന്ന രീതിയിലായിരുന്നു പരിപാടികളുടെ ക്രമീകരണം. 'പ്രൗഡ് ഓഫ് യുഎഇ' എന്ന പ്രത്യേക ലോഗോകൾ പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിൽ സ്ഥാപിച്ചതിനൊപ്പം, യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സ്മാരക സ്റ്റാമ്പുകളും പതിപ്പിച്ചു.അവർക്ക് പ്രത്യേക ബ്രോഷറുകളും വിതരണം ചെയ്തു.
ക്യാംപെയ്ന്‍റെ ഭാഗമായി അവതരിപ്പിച്ച ഔദ്യോഗിക കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികളുടെയും വിദേശ സഞ്ചാരികളുടെയും ശ്രദ്ധാകേന്ദ്രമായി. വിമാനത്താവളത്തിൽ എത്തിയവരുമായി സംവദിച്ച ഇവർ നിരവധി കുടുംബങ്ങളോടൊപ്പം ചിത്രങ്ങൾ എടുക്കുകയും കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഇതോടൊപ്പം എംഎസ്ടി അക്കാഡമിയുടെ സഹകരണത്തോടെ ബീച്ച് മേഖലകളിൽ കുട്ടികൾക്കായി കായിക മത്സരങ്ങളും ചിത്രരചനാ വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. യുഎഇ ദേശീയ പതാകയും രാജ്യത്തിന്‍റെ പൈതൃക ചിഹ്നങ്ങളും ആസ്പദമാക്കി കുട്ടികൾ ചിത്രങ്ങൾ വരച്ചു.
കുട്ടികൾക്ക് തങ്ങൾ വരച്ച ചിത്രങ്ങളോടൊപ്പം ഫോട്ടോ എടുക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. ദുബായിലെത്തുന്ന ഓരോ സന്ദർശകനും യു എ ഇ യുടെ മനസും സംസ്കാരവും തൊട്ടറിയാൻ സാധിക്കുന്ന അനുഭവം സമ്മാനിക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ ഡയറക്റ്ററേറ്റ് അറിയിച്ചു.