ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
ഫുജൈറ: ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം ഇന്ന് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണെന്നും കേരള മോഡലിന്‍റെ നിറം മങ്ങിയെന്നും കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ ആവിഷക്കരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഎഇയിലെ വടക്കന്‍ നഗരമായ ഫുജൈറയില്‍ ഇന്‍കാസ് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തില്‍ ഒൻപത് വര്‍ഷക്കാലം ഭരിച്ചിട്ടും മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കാൻ എൽ ഡി എഫ് സർക്കാരിന് സാധിച്ചില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇതിനെതിരെ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അതിന് പ്രവാസികളുയെും കുടുംബങ്ങളുടെയും പൂര്‍ണ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫുജൈറ, ദിബ്ബ, ഖോര്‍ഫഖാന്‍ മേഖലകളിലെ പത്ത്, പന്ത്രണ്ട് ക്‌ളാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും മികവ് തെളിയിച്ച അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. ഫുജൈറ ഇന്‍കാസ് പ്രസിഡണ്ട് ജോജു മാത്യു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യുഎഇ പ്രസിഡണ്ട് സുനില്‍ അസീസ്, മുഹമ്മദ് ജാബിര്‍ , അശോക് കുമാര്‍, ബി.എ. നാസര്‍, പി.സി. ഹംസ, ലെസ്റ്റിന്‍ ഉണ്ണി, ജി. പ്രകാശ്, ജിതിഷ് നമ്പറോണ്‍, ബിജോയി ഇഞ്ചിപറമ്പില്‍, ബേബി തങ്കച്ചന്‍, സജി ചെറിയാന്‍ എന്നിവർ പ്രസംഗിച്ചു.