ഫുജൈറ: ഫുജൈറ ബീച്ചുകളിൽ പക്ഷികളെ വേട്ടയാടുന്നതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫുജൈറ പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നൽകി. ബീച്ചുകളിൽ അനധികൃതമായി പക്ഷികളെ വേട്ടയാടുന്നത് സംബന്ധിച്ച് നിരവധി പരാതികൾ അതോറിറ്റിക്ക് ലഭിച്ചിരുന്നു. അവ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അതോറിറ്റി നടപടി സ്വീകരിച്ചത്.
നിയമലംഘനം കണ്ടെത്തുന്നതിന്‍റെ ഭാഗമായി കടൽത്തീരത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ വേട്ടക്കാരെക്കുറിച്ചോ പാരിസ്ഥിതിക നിയമ ലംഘനങ്ങളെക്കുറിച്ചോ വിവരം ലഭിക്കുന്നവർ ഉടൻ തന്നെ 800368 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഫുജൈറയിലെ ബീച്ചുകൾ പ്രാദേശിക പക്ഷികളുടെയും നിരവധി ദേശാടന പക്ഷികളുടെയും ആവാസ കേന്ദ്രമാണ്.
സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള ശ്രമത്തിൽ, പരിസ്ഥിതി നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന് അതോറിറ്റി ഓർമിപ്പിച്ചു. ഇതിന്‍റെ ഭാഗമായി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ക‍്യാംപെയ്നുകളും അതോറിറ്റി നടത്തുന്നുണ്ട്.