ബിനു രാജൻ
ഷാർജ: നിയമ പ്രശ്നങ്ങൾ മൂലം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് തടസം നേരിട്ട പത്തനംതിട്ട പന്തളം സ്വദേശി ബിനു രാജന്‍റെ മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോയി. സാമ്പത്തിക, നിയമപരമായ പ്രതിസന്ധികളിൽപ്പെട്ട് യാത്രാവിലക്ക് നേരിട്ടിരുന്ന ഭാര്യ ശ്രീലയും ഭർത്താവിന്‍റെ അന്ത്യയാത്രയിൽ അനുഗമിക്കും.
കഴിഞ്ഞ മാസം 29നാണ് ബിനു രാജൻ ഷാർജയിലെ താമസസ്ഥലത്ത് മരിച്ചത്. റിയൽ എസ്റ്റേറ്റ് കമ്പനി നൽകിയ കേസിനെ തുടര്‍ന്നുണ്ടായ യാത്രാ നിരോധനം മൂലമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കാതിരുന്നത്. കോടതി നടപടികൾ പൂർത്തിയാക്കിയതോടെയാണ് യാത്രാവിലക്ക് നീങ്ങിയത്.
എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കാണ് മൃതദേഹം കൊണ്ടുപോയത്. പ്രിന്‍റിങ് പ്രസിൽ ഡിസൈനറായിരുന്നു ബിനു. വെള്ളിയാഴ്ച പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. ബിനു രാജൻ-ശ്രീല ദമ്പതികളുടെ മക്കളായ നന്ദിനിയും നിവേദും നാട്ടിൽ പഠിക്കുകയാണ്.