ദുബായിൽ വൻ വിസ തട്ടിപ്പ്; 21 പേർക്ക് 25.21 മില്യൺ ദിർഹം പിഴ
ദുബായ്: വിസ തട്ടിപ്പ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 21 പേർക്ക് ദുബായ് സിറ്റിസൺഷിപ്പ് ആൻഡ് റെസിഡൻസി കോടതി 25.21 മില്യൺ ദിർഹം പിഴ ചുമത്തി. ആളുകളെ നിയമവിരുദ്ധമായി കൊണ്ടുവരുന്നതിന് പ്രതികൾ വ്യാജ കമ്പനികൾ സ്ഥാപിക്കുകയും അവർ റിക്രൂട്ട് ചെയ്ത തൊഴിലാളികളുടെ നിയമപരമായ കാര്യങ്ങൾ ചെയ്യാതെ ആ കമ്പനികൾ പെട്ടെന്ന് അടച്ചുപൂട്ടുകയും ചെയ്തു.
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് നടത്തിയ അന്വേഷണത്തിൽ സംശയകരമായ രീതിയിൽ കമ്പനികൾ നടത്തിയവരെ പിടികൂടിയതിനെത്തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ വിസ തട്ടിപ്പ് കേസിന്‍റെ അന്വേഷണം ഏറ്റെടുത്തു.
കമ്പനികളുടെ ഓഫീസുകളിൽ സൂക്ഷ്മമായ നിരീക്ഷണം, പരിശോധനകൾ എന്നിവ നടത്തിയതിനുശേഷമാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധമായി താമസ വിസ നേടുന്നതിന് മാത്രമായി കമ്പനികൾ സ്ഥാപിച്ചതാണെന്ന് സീനിയർ അഡ്വക്കേറ്റ് ജനറലും സിറ്റിസൺഷിപ്പ് ആൻഡ് റെസിഡൻസി പ്രോസിക്യൂഷൻ മേധാവിയുമായ ഡോ. അലി ഹുമൈദ് ബിൻ ഖതേം പറഞ്ഞു.
അറസ്റ്റിനെത്തുടർന്ന് പ്രതികളെ സിറ്റിസൺഷിപ്പ് ആൻഡ് റെസിഡൻസി പ്രോസിക്യൂഷന് കൈമാറി. പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം നടത്തുകയും കേസിന് ആവശ്യമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കേസ് പരിഗണിച്ച ദുബായ് സിറ്റിസൺഷിപ്പ് ആൻഡ് റെസിഡൻസി കോടതി വിവിധ രാജ്യക്കാരായ 21 പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചു. 385 റെസിഡൻസി വിസകൾ നേടുന്നതിനും അവ ദുരുപയോഗം ചെയ്യുന്നതിനും ഉപയോഗിച്ച 33 വാണിജ്യ സ്ഥാപനങ്ങളെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയതായി ഡോ. ബിൻ ഖതേം പറഞ്ഞു. മിക്ക ബിസിനസ് ലൈസൻസുകളും വ്യാജ വിലാസങ്ങൾ ഉപയോഗിച്ചാണ് സ്വന്തമാക്കിയതെന്നും കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികൾക്ക് കനത്ത തുക പിഴ ചുമത്തിയത്.