നീണ്ട നിരയിൽ വീർപ്പു മുട്ടി തീർഥാടകർ; ദർശനം ലഭിക്കാതെ പലരും മടങ്ങി
സന്നിധാനം: ശബരിമല ദർശനം ലഭിക്കാതെ നിരവധി ഭക്തർ ഇന്നലെ രാവിലെ മുതൽ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി. ബംഗളൂരു, സേലം തുടങ്ങിയ സ്ഥലത്ത് നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം ശബരിമലയിൽ ക്യൂ നിന്നിട്ടും ദർശനം ലഭിക്കാതെ മടങ്ങിയത്. നിലക്കയ്ക്കലിൽ നിന്നും വാഹന സൗകര്യം ലഭിക്കാതെയും ഭക്തർ പന്തളത്ത് എത്തിയിട്ടുണ്ട്. പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തി മാല ഊരിയാണ് ഇവർ നാട്ടിലേക്ക് തിരിച്ചു പോയത്. സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. ഭക്തരുടെ എണ്ണത്തിനനുസരിച്ചുള്ള സർവീസുകളും ഏർപ്പെടുത്തിയിട്ടില്ല.
നിലയ്ക്കലിൽ നിന്ന് സൗജന്യ സർവീസ് നടത്താൻ തങ്ങളെ അനുവദിക്കണമെന്ന് പല ഹൈന്ദവ സംഘടനകളെയും പല തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാരോ ദേവസ്വം ബോർഡോ കേട്ട ഭാവം നടത്തിച്ചിട്ടില്ല. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം.
തിരക്ക് നിയന്ത്രണാതീതമായതോടെ ദര്‍ശന സമയം നീട്ടി. കുടിവെള്ളം പോലും കിട്ടാതായതോടെ ഭക്തർ കുഴഞ്ഞുവീണു. പലയിടത്തും പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് ഭക്തർ എത്തിയതോടെ സന്നിധാനത്ത് ദർശനത്തിനുള്ള ക്യൂ മണിക്കൂറുകളോളം നീണ്ടു. പ്രായമായവരും കുഞ്ഞുങ്ങളുമുൾപ്പടെ ക്യൂവിൽ വീർപ്പുമുട്ടി. നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസ് എത്താതിരുന്നതും ഭക്തരെ വലച്ചു. ഇതിനിടെ പൊലീസ് അടക്കമുള്ള ജീവനക്കാരുടെ ഭക്ഷണ വിതരണം പാളിയതും പരാതിയായി. പലര്‍ക്കും 10 മണിക്കൂറോളം ക്യൂനിന്ന ശേഷമാണ് ദര്‍ശനം സാധ്യമായത്. തിരക്ക് വര്‍ധിച്ചതോടെ സാധ്യമായ എല്ലാ വഴികളിലൂടെയും ഭക്തരെ കയറ്റിവിടുകയാണ്. ഇരുമുടിയുമായി എത്തിയവരെ സ്റ്റാഫ് ഗേറ്റ് വഴിയും കടത്തിവിടുന്നുണ്ട്. തിരക്ക് കാരണം പലവഴികളിലൂടെ ഭക്തരെ കയറ്റിവിടുന്നതിനാല്‍ പലര്‍ക്കും പതിനെട്ടാംപടി ചവിട്ടാനായില്ല.
അതേസമയം, ശബരിമലയിലെ ഒരുക്കങ്ങൾ പരാജയമെന്നും ദേവസ്വം ബോർഡിന്‍റെ വീഴ്ചയാണ് ഭക്തർക്ക് ദുരിതം അനുഭവിക്കേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തി. എന്നാൽ, കേന്ദ്രസേനയടക്കം എത്തുന്നതോടെ വരും ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായി ദർശനം ലഭിക്കുമെന്നാണ് ദേവസ്വം ബോർഡിന്‍റെ പ്രതികരണം.