ശബരിമലയിൽ വൻ തിരക്ക്
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്ത ജനത്തിരക്ക്. തിരക്ക് കൂടിയതോടെ ദർശന സമയം 2 മണി വരെ നീട്ടി. പൊലീസ് നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ മറികടന്ന് തീർഥാടകർ മുന്നിലേക്ക് പോകുന്ന സ്ഥിതിയാണ് സന്നിധാനത്ത് ഉളളത്.
മുന്നൊരുക്കങ്ങളുടെ അപര്യാപ്ത മൂലമാണ് തിരക്കെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ.ജയകുമാർ പറഞ്ഞു. തിരക്ക് നിയന്ത്രിക്കും.
സ്പോട് ബുക്കിംഗിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
സന്നിധാനത്തേക്കുളള കെഎസ്ആർടിസി ബസുകളിൽ കയറാൻ തിക്കും തിരക്കും കൂടുതലാണ്. മുൻവർഷത്തെ പോലുളള ബാരിക്കേഡ് വെച്ചുളള നിയന്ത്രണ സംവിധാനം നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിരക്ക് കൂടാൻ കാരണം.സുരക്ഷാക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുളള പൊലീസുകാരുടെ എണ്ണത്തിലും കുറവുണ്ട്.
അതേസമയം തിരക്ക് കൂടിയതോടെ പലരും അയ്യപ്പനെ ദർശിക്കാതെ മടങ്ങിപോകുകയാണ്. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തി, മാല ഊരി നാട്ടിലേക്ക് തിരിച്ചതായാണ് വിവരം. സേലം ബെംഗലുരൂവിൽ നിന്നുളള ഭക്തരാണ് മടങ്ങിപ്പോയത്.