അഫ്ഗാൻ പൗരന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട നാഷണൽ ഗാർഡായ സാറാ ബെക്സ്ട്രോമും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൻഡ്രു വോൾഫിനും
file photo
വാഷിങ്ടൺ: അഫ്ഗാൻ പൗരന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട നാഷണൽ ഗാർഡായ സാറാ ബെക്സ്ട്രോമിന്‍റെയും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൻഡ്രു വോൾഫിന്‍റെയും കുടുംബാംഗങ്ങളെ വൈറ്റ് ഹൗസിലേയ്ക്ക് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച് പ്രസിഡന്‍റ് ട്രംപ്. നാഷണൽ ഗാർഡിൽ എസ്പി റാങ്കിലുള്ള സാറയുടെ മാതാപിതാക്കളുമായി സംസാരിച്ചതായും അവരെ വൈറ്റ് ഹൗസിലേയ്ക്കു ക്ഷണിച്ചതായും ട്രംപ് തന്നെയാണ് വ്യക്തമാക്കിയത്.
ആൻഡ്രുവിന്‍റെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ചയ്ക്കായി സംസാരിച്ചതായി ട്രംപ് കൂട്ടിച്ചേർത്തു. 29 വയസുള്ള റഹ്മത്തുള്ള എന്ന അഫ്ഗാനിയാണ് വെടിയുതിർത്തത്. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വെസ്റ്റ് വെർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങളുടെയും മാതാപിതാക്കളുമായി വൈറ്റ് ഹൗസ് സന്ദർശിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തതായി പ്രസിഡന്‍റ് പറഞ്ഞു. നിങ്ങൾക്ക് പറ്റുന്ന സമയത്ത് വൈറ്റ് ഹൗസിലേയ്ക്കു വരണം. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സാറയ്ക്ക് രാജ്യത്തിന്‍റെ അന്തിമോപചാരം നൽകണം എന്നിങ്ങനെയായിരുന്നു ട്രംപ് പറഞ്ഞത്.
ഇക്കഴിഞ്ഞ ദിവസം വെസ്റ്റ് വെർജീനിയയിലെ പ്രാദേശിക ജാഗ്രതാ സമിതി സൈനികരെ ആദരിച്ചു. സാറ മിടുക്കിയായ ഒരു വിദ്യാർഥിനിയായിരുന്നു എന്ന് ഹൈസ്കൂൾ പഠന കാലത്ത് അവൾ പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ ഗബ്രിയേൽ മാർക്കിൾ ഓർത്തെടുത്തു. അവൾ കരുതലുള്ളവളും മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധയുമായിരുന്നു.
വാഷിങ്ടൺ ഡിസി പൊലീസിനൊപ്പം കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ട പദ്ധതിയുടെ ഭാഗമായാണ് വെസ്റ്റ് വെർജീനിയ നാഷണൽ ഗാർഡിൽ നിന്നുള്ള 20 വയസുള്ള സാറ ബെക്ക്സ്ട്രോമും 24 വയസുള്ള വോൾഫും നിയമിക്കപ്പെട്ടത്. കൊല്ലപ്പെട്ട സാറാ ബെക്ക്സ്ട്രോമിന്‍റെ മൃതസംസ്കാരം എപ്പോഴെന്നു തീരുമാനിച്ചിട്ടില്ല. വോൾഫിന്‍റെ തിരിച്ചു വരവിനായി ജന്മനാട്ടിൽ ഉൾപ്പടെ ജനങ്ങൾ മെഴുതിരി കത്തിച്ച് പ്രാർഥനയിലാണ്.