സ്പെയിനിനെതിരെ ഇലോൺ മസ്ക്
file photo
വാഷിങ്ടൺ: അശ്ലീല ദൃശ്യങ്ങൾ, അക്രമം തുടങ്ങിയ ഗുരുതരമായ ഉള്ളടക്കങ്ങളുള്ള സോഷ്യൽ മീഡിയയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള സ്പെയിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇലോൺ മസ്ക് രംഗത്തെത്തി. ദുബായിൽ നടന്ന ഉച്ചകോടിയിൽ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് നിരോധനക്കാര്യം പ്രഖ്യാപിച്ചത്. ഇതിനു പുറകേയാണ് എക്സ് ഉടമ കൂടിയായ ഇലോൺ മസ്ക് അതിരൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ചെക്ക് ബോക്‌സിന് പകരം അതിനു ഫലപ്രദമായ പ്രായപരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ് പറഞ്ഞത്. കുട്ടികള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ പാടില്ലാത്ത ലഹരി, ദുരുപയോഗം, അശ്ലീലം തുടങ്ങിയ നാല് ഇടങ്ങളിലാണ് ഇന്ന് സമയം ചെലവഴിക്കുന്നത്. ഇതിനി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പിന്നാലെ രൂക്ഷ വിമർശനവുമായി എക്സിൽ പ്രത്യക്ഷപ്പെട്ട ഇലോൺ മസ്ക് സാഞ്ചസിനെ ഡേർട്ടി സാഞ്ചസ് എന്നു വിളിച്ച് അധിക്ഷേപിക്കാനും മറന്നില്ല. കൂടാതെ സാഞ്ചസ് സ്പയിനിലെ ജനങ്ങളെ വഞ്ചിക്കുന്ന ഒരു സ്വേച്ഛാധിപതിയാണന്നും ആരോപിച്ചു. മറ്റൊരു പോസ്റ്റിൽ സാഞ്ചസിനെ യഥാർഥ ഫാസിസ്റ്റ് എന്നും മസ്ക് വിശേഷിപ്പിച്ചു. രാഷ്ട്രീയ ഇടപെടലും ലൈംഗികാതിക്രമങ്ങളും ആരോപിച്ച് പാരീസിലെ എക്സ് ഓഫീസുകളിൽ ഫ്രഞ്ച് അധികൃതർ നടത്തിയ റെയ്ഡുകൾക്കെതിരെയും മസ്ക് രംഗത്തു വന്നു.