വെനസ്വേലിയൻ എണ്ണ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത് യുഎസ്
symbolic image
വാഷിങ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യയ്ക്കു മേൽ അമെരിക്ക താരിഫ് ഏർപ്പെടുത്തിയതിനു പിന്നാലെ എണ്ണ ഇറക്കുമതിയിൽ ഗണ്യമായ കുറവ് ഉണ്ടായത് പരിഹരിക്കാൻ വെനസ്വേലിയൻ എണ്ണ വാഗ്ദാനം ചെയ്ത് അമെരിക്ക. റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചതോടെ വരും മാസങ്ങളിൽ എണ്ണയുടെ അളവ് കുത്തനെ കുറയുമെന്നും ഈ സാഹചര്യത്തിൽ വെനസ്വേലിയൻ എണ്ണ ഇന്ത്യയ്ക്ക് വാങ്ങാമെന്നുമാണ് അമെരിക്കയുടെ ഓഫർ. മുമ്പ് വെനസ്വേലിയൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം താരിഫും ഒഴിവാക്കി.
റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ കുറയ്ക്കാൻ ഇന്ത്യ തീരുമാനിക്കുമ്പോൾ പകരം വെനസ്വേലൻ അസംസ്കൃത എണ്ണ വാങ്ങൽ പുനരാരംഭിക്കാമെന്ന് അമെരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്സ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട തീരുവകൾ വാഷിങ്ടൺ ഉയർത്തിയതിനെ തുടർന്ന് ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ വെട്ടിക്കുറയ്ക്കുമെന്ന് തീരുമാനിച്ച സാഹചര്യത്തിലാണ് ഈ പ്രതികരണം. വരും മാസങ്ങളിൽ റഷ്യൻ എണ്ണ ഉപഭോഗം പ്രതിദിനം ഒരു ലക്ഷത്തിൽ താഴെ ബാരലായി കുറയ്ക്കാനുള്ള പാതയിലാണ് ഇന്ത്യയെന്ന്പേരു വെളിപ്പെടുത്താത്ത വൃത്തങ്ങൾ പറഞ്ഞു.
2025 മാർച്ചിൽ ഇന്ത്യ ഉൾപ്പടെയുള്ള വെനിസ്വേലിയൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 25 ശതമാനം തീരുവ ചുമത്തിയ ട്രംപ്, കഴിഞ്ഞ ജനുവരി മൂന്നിനു യുഎസ് സൈന്യം വെനസ്വേലൻ പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ പിടികൂടുകയും വെനസ്വേലയിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യയോട് വെനസ്വേലിയൻ എണ്ണ വാങ്ങുന്ന കാര്യത്തിൽ മാറ്റത്തിന്‍റെ സൂചന നൽകിയത്.
വെനിസ്വേലിയൻ എണ്ണ വിറ്റോൾ, ട്രാഫിഗുറ പോലുള്ള ബാഹ്യ വ്യാപാര സ്ഥാപനങ്ങൾ വിപണനം ചെയ്യുമോ അതോ വെനസ്വേലയുടെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പിഡിവിഎസ്എ നേരിട്ട് വിൽക്കുമോ എന്നതിനെ കുറിച്ച് വിശദാംശങ്ങൾ നൽകിയിട്ടില്ല. റോയിട്ടേഴ്സ് വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിദിനം ഒരു ദശലക്ഷം ബാരലിൽ താഴെയാക്കാൻ തയാറെടുക്കുകയാണ് എന്നറിയുന്നു. ജനുവരിയിൽ ഇറക്കുമതി ഏകദേശം 1.2 ദശലക്ഷം ബാരൽ ആയിരുന്നു.
ഫെബ്രുവരിയിൽ ഏതാണ്ട് മൂന്നു ദശലക്ഷം ബാരലും മാർച്ചിൽ 800,000 വുമായി കുറയ്ക്കാമെന്നുമാണ് സൂചന. ഇതിനു പിന്നാലെ ഇന്ത്യയും അമെരിക്കയും തമ്മിൽ ബൃഹത്തായ കരാർ ഉണ്ടാകുമെന്നും സ്രോതസുകൾ വ്യക്തമാക്കുന്നു. ഡിസംബറിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി രണ്ടു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഈ വിടവ് നികത്താൻ ഇന്ത്യ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ അമെരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങലുകൾ വർധിപ്പിച്ചിട്ടുണ്ട്.