140 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് എട്ടു ദിവസം കഴിഞ്ഞു രക്ഷപ്പെടുത്തിയെടുത്ത വെനസ്വേലക്കാരൻ ഗിൽ ഫ്ലോറസ്
ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ മഹാ ഭൂകമ്പത്തിന്‍റെ ദുരിതക്കയത്തിലാണ് ഇപ്പോൾ വെനസ്വേല. അവിടെ നിന്നാണ് ഇപ്പോഴൊരു അത്യത്ഭുതകരമായ പുനരുജ്ജീവന വാർത്ത എത്തുന്നത്. 140 ടണ്ണോളം കോൺ ക്രീറ്റ് അവശിഷ്ടങ്ങൾക്ക് ഇടയിൽ നേർത്തൊരു ജീവനായി അവശേഷിച്ച 43കാരനായ സെക്യൂരിറ്റി ഗാർഡ് ഗിൽ ഫ്ലോറസിനെ അത്യത്ഭുതകരമായി വീണ്ടെടുത്ത വാർത്തയാണത്. മനുഷ്യ ബുദ്ധിക്കും ശാസ്ത്രത്തിനും അപ്പുറത്തുള്ള അനന്തമായ ദൈവകരങ്ങൾ പ്രവർത്തിച്ച അത്യത്ഭുതം.
നൂറു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് രക്ഷാ പ്രവർത്തകർ ഇയാളെ പുറത്തെത്തിച്ചത്. ഭൂകമ്പത്തിൽ തകർന്ന ഷോപ്പിങ് മാളിന്‍റെ ബേസ്മെന്‍റിൽ പെട്ടു പോകുകയായിരുന്നു ഗിൽ. ഭൂകമ്പത്തിനു ശേഷം എട്ടു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഗില്ലിനെ അത്യത്ഭുതകരമായി രക്ഷിക്കാൻ കഴിഞ്ഞത്.
ശക്തമായ മഴ, തുടർചലനങ്ങൾ എന്നിവയെല്ലാം അതിജീവിച്ചാണ് രക്ഷാ പ്രവർത്തകർ ഗില്ലിനടുത്ത് എത്തിയത്. ഭൂചലനത്തിന് ദിവസങ്ങൾക്കു ശേഷം ഞായറാഴ്ചയാണ് കോസ്റ്റാറിക്കൻ റെഡ് ക്രോസിലെ പാരാമെഡിക് അല്ലൻ മാഡ്രിഗൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നേരിയ സഹായ വിളി കേട്ടത്. കേട്ടത് യാഥാർഥ്യമോ എന്നു സംശയിച്ച അദ്ദേഹം സഹപ്രവർത്തകരെ വിളിച്ചു വരുത്തുകയും ജീവനുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
അതോടെ ഗില്ലിനെ ജീവനോടെ രക്ഷിക്കാനുള്ള പ്രത്യേക ദൗത്യം ആരംഭിച്ചു. ഗില്ലിനെ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനു മുകളിലായി ഏതാണ്ട 140 ടൺ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഉണ്ടായിരുന്നതിനാൽ രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി. രക്ഷാ പ്രവർത്തനത്തിനിടെ ചെറിയ ദ്വാരത്തിലൂടെ യുവാവിന് കുടിവെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവ എത്തിച്ചു.
ശരീരത്തിലെ ജലാംശം നിലനിർത്താൻ ഇൻട്രാവീനസ് ദ്രാവകവും നൽകി.പൊടിയിൽ നിന്നു സംരക്ഷിക്കാൻ മുഖാവരണവും പിന്നീട് കണ്ണുകൾക്കായി സുരക്ഷാ കണ്ണടയും കൈമാറി. ചെറിയ ക്യാമറ ഉപയോഗിച്ച് അദ്ദേഹവുമായി നേരിട്ട് ആശയ വിനിമയം നടത്തുകയും ആരോഗ്യ നില നിരന്തരം വിലയിരുത്തുകയും ചെയ്തു.
ജൂൺ 24നാണ് വെനസ്വേലയെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. ശക്തമായ ഭൂകമ്പത്തിൽ 2595 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വേലയെ ഉലച്ചത്. രാജ്യത്ത് ഒട്ടേറെ തുടര്‍ചലനങ്ങളും ഉണ്ടായി.