ഇസ്രയേലുമായി 2.8 ബില്യൺ ഡോളറിന്‍റെ ആയുധ ഇടപാടുമായി യുഎസ്
വാഷിങ്ടൺ: ഗാസയിൽ ആക്രമണം കടുപ്പിക്കുമെന്ന ആശങ്കയെ തുടർന്ന് രണ്ട് വർഷം മുൻപ് ബൈഡൻ ഭരണകൂടം വിതരണം നിർത്തിവച്ച 2,000 പൗണ്ട് ഭാരമുള്ള ശക്തിയേറിയ ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു. 2.8 ബില്യൺ ഡോളറിന്‍റെ ഇടപാടിൽ 40,000 ബോംബുകളാണ് ഉൾപ്പെടുന്നത്.
20,000 എംകെ84 ബോംബുകളും 20,000 ബി.എൽ.യു-117 ബോംബുകളുമാണ് ഇതിലുള്ളത്. അതേസമയം ഇടപാട് ഇതുവരെ അന്തിമമായിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിർദിഷ്ട ഇടപാടിനെക്കുറിച്ച് കോൺഗ്രസിനെ അനൗപചാരികമായി അറിയിച്ചിട്ടുണ്ട്. ഇടപാടിന്‍റെ ഭൂരിഭാഗം തുകയും വിദേശ സൈനിക ധനസഹായത്തിലൂടെയാകും നൽകുക. ഇസ്രയേലിന്‍റെ സൈനിക ശേഷി വർധിപ്പിക്കുന്നതിനായി ട്രംപ് ഭരണകൂടം സ്വീകരിച്ചുവരുന്ന നടപടികളിൽ ഏറ്റവും പുതിയതാണ് നിർദിഷ്ട ആയുധ ഇടപാട്.
കഴിഞ്ഞ വർഷം കോൺഗ്രസ് അവലോകന നടപടിക്രമം ഒഴിവാക്കി ട്രംപ് ഭരണകൂടം ഇസ്രയേലിനുള്ള ഏകദേശം മൂന്ന് ബില്യൺ ഡോളറിന്‍റെ ആയുധ വിൽപന അംഗീകരിച്ചിരുന്നു. 35,500ലേറെ ബോംബുകളും അതിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് ജനുവരിയിൽ ഇസ്രയേലിന് 6.67 ബില്യൺ ഡോളറിന്‍റെ പുതിയ ആയുധ വിൽപനകൾക്കും ഭരണകൂടം അംഗീകാരം നൽകിയിരുന്നു.