ഇറാൻ-ഇസ്രയേൽ സംഘർഷം, അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിന് ഏറ്റവും വലിയ പ്രതിസന്ധി
file photo
വാഷിങ്ടൺ: ഇറാനെതിരേ അമെരിക്കയും ഇസ്രയേലും സംയുക്തമായി സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ ഉടലെടുത്ത സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര ചരക്കു ഗതാഗതം രൂക്ഷമായ പ്രതിസന്ധിയിലേയ്ക്ക്. ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയതിനു പിന്നാലെയ എണ്ണ വില കുതിച്ചുയർന്നു.
ഇതിനു പിന്നാലെ ദിവസങ്ങളായി വ്യോമഗതാഗതവും നിലച്ചതോടെ അവശ്യ മരുന്നുകൾ ഉൾപ്പടെയുള്ളവയുടെ നീക്കം ഏറെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞതോടെ ചരക്കു കപ്പലുകൾ ഗൾഫ് തീരത്ത് കുടുങ്ങുകയോ ആഫ്രിക്കയുടെ തെക്കൻ മുനമ്പു വഴി കൂടുതൽ ദൂരം സഞ്ചരിക്കുകയോ ചെയ്യേണ്ട സ്ഥിതിയാണ്.
പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട ചരക്കു ഗതാഗതവും സ്തംഭനാവസ്ഥയിലാണ്. എണ്ണയ്ക്കു പുറമേ ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ, ഏഷ്യയിൽ നിന്നുള്ള സെമികണ്ടക്റ്ററുകൾ, പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഉപോത്പന്നങ്ങൾ എന്നിവയുടെ നീക്കത്തെ സാരമായി ബാധിച്ചു. യുദ്ധം നീണ്ടാൽ സാധനങ്ങൾക്ക് ക്ഷാമവും വില വർധനവും ഉണ്ടാകും.
ഹോർമൂസ് കടലിടുക്കിലെ ചരക്കു ഗതാഗത പ്രതിസന്ധി പരിഹരിക്കാൻ ഇടപെടുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം പ്രതിസന്ധി മുന്നിൽ കണ്ടാണെന്നാണ് വിലയിരുത്തൽ. പേർഷ്യൻ ഗൾഫ് വഴി എണ്ണ ഉൾപ്പടെ കൊണ്ടു പോകുന്ന ടാങ്കറുകൾക്ക് റിസ്ക് ഇൻഷുറൻസ് നൽകാൻ യുഎസ് ഇന്‍റർനാഷണൽ ഡെവലപ്മെന്‍റ് ഫിനാൻസ് കോർപറേഷന് ട്രംപ് നിർദേശം നൽകി. അക്രമം, അസ്ഥിരത എന്നിവ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള കവറേജാണ് പൊളിറ്റിക്കൽ റിസ്ക് ഇൻഷുറൻസ്.