സെനറ്റർ കെവിൻ ക്രാമർ
file photo
വാഷിങ്ടൺ: അമെരിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന പയറുൽപന്നങ്ങൾക്ക് 30 ശതമാനം നികുതി ഏർപ്പെടുത്തിയതായും ഇത് ഒഴിവാക്കാൻ ഇന്ത്യയോട് ആവശ്യപ്പെടണം എന്നും അമെരിക്കൻ സെനറ്റർമാർ. കഴിഞ്ഞ ഒക്റ്റോബർ മുതൽ അമെരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പയറിന് ചുങ്കം ചുമത്തുന്നതായും എന്നാൽ സർക്കാർ ഇക്കാര്യം പുറത്ത് അറിയിച്ചില്ലെന്നും നോർത്ത് ഡക്കോട്ടയിൽ നിന്നുള്ള സെനറ്റർ കെവിൻ ക്രാമറും മൊണ്ടാനയിൽ നിന്നുള്ള സ്റ്റീവ് ഡെയ്ൻസും ചൂണ്ടിക്കാട്ടി.
ഇതോടെ ഇന്ത്യ അമെരിക്ക വ്യാപാരക്കരാറിൽ പയറും സങ്കീർണമായ ചർച്ചാ വിഷയം ആകുമെന്ന് ഉറപ്പായി. കഴിഞ്ഞ വർഷം ട്രംപ് ഇന്ത്യയ്ക്കെതിരേ ഏർപ്പെടുത്തിയ 50 ശതമാനം തീരുവയ്ക്കുള്ള പ്രതികാരമായിട്ടാണ് ഇന്ത്യയുടെ ഈ നടപടിയെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കഴിഞ്ഞ ഒക്റ്റോബർ 30 ന് ഇന്ത്യ യുഎസ് പയറിന് 30 ശതമാനം തീരുവ ചുമത്തിയതായും നവംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വന്നതായും കത്തിൽ പറയുന്നു.
ഇന്ത്യയുടെ ഈ നീക്കം സർക്കാർ അന്ന് പരസ്യമാക്കിയില്ലെന്നും സെനറ്റർമാർ ട്രംപിന് അയച്ച കത്തിൽ പറയുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാറിനു മുമ്പ് അമെരിക്കൻ പയർവർഗങ്ങൾക്കും പയറിനും മികച്ച വിപണി പ്രവേശനം ഉറപ്പിക്കണമെന്ന് സെനറ്റർമാർ ട്രംപിനോട് ആവശ്യപ്പെട്ടു. ഒക്റ്റോബർ 30 ന് ഇന്ത്യ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മഞ്ഞ പയറുകൾക്ക് 30 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. നവംബർ ഒന്നു മുതൽ താരിഫ് പ്രാബല്യത്തിൽ വന്നു.
അന്യായമായ ഇന്ത്യൻ താരിഫുകളുടെ ഫലമായി ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ ഇന്ത്യയിലേയ്ക്കു കയറ്റുമതി ചെയ്യുമ്പോൾ യുഎസ് പയർവർഗ ഉൽപാദകർക്ക് കനത്ത നഷ്ടം നേരിടുന്നതായും ജനുവരി 16 ന് എഴുതിയ കത്തിൽ പറയുന്നു. അമെരിക്കയിൽ ഏറ്റവും കൂടുതൽ പയറും പയർ വർഗങ്ങളും ഉൽപാദിപ്പിക്കുന്ന നോർത്ത് ഡെക്കോട്ട, മൊണ്ടാന തുടങ്ങിയ കാർഷിക സംസ്ഥാനങ്ങൾക്ക് ഈ വിഷയം പ്രധാനമാണ്. അതേ സമയം ലോകത്തിൽ ഏറ്റവും കൂടുതൽ പയർ വർഗങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.