സന്ധിക്കു തയാറായില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ്
file photo
വാഷിങ്ടൺ: ജനീവയിൽ ആരംഭിക്കുന്ന ഇറാൻ ആണവ ചർച്ചകളിൽ താൻ പരോക്ഷമായി പങ്കെടുക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വാഷിങ്ടൺ ഡിസിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ ചർച്ചകളിൽ വളരെ കടുപ്പമേറിയ നിലപാടുകൾ സ്വീകരിക്കുന്നവരാണെന്നും എങ്കിലും നിലവിലെ ചർച്ചകൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമെരിക്കൻ പ്രതിനിധികളായി സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫും ട്രംപിന്‍റെ മരുമകൻ ജാരെദ് കുഷ്നറും ചർച്ചകളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ ഒരു ഉടമ്പടിക്ക് തയാറാകുമെന്നാണ് താൻ കരുതുന്നതെന്നും അല്ലാത്ത പക്ഷം അവർ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ പരാജയപ്പെട്ടാൽ ഉണ്ടാകാൻ ഇടയുള്ള സാഹചര്യങ്ങളെ കുറിച്ച് ഇറാൻ നേതൃത്വത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജനീവയിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും പശ്ചിമേഷ്യയിൽ അമെരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം വൻ തോതിൽ വർധിപ്പിക്കുകയാണ്. ഇറാനെ സമ്മർദ്ദത്തിൽ ആക്കാനും ചർച്ചകൾ പരാജയപ്പെട്ടാൽ രാജ്യത്തിനുള്ളിൽ തന്നെ ആക്രമണം നടത്താനുമുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് ഈ നീക്കമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും ഉൾപ്പടെയുള്ള വൻ സന്നാഹമാണ് നിലവിൽ പശ്ചിമേഷ്യയിൽ അമെരിക്ക വിന്യസിച്ചിരിക്കുന്നത്.