വാഷിങ്ടൺ: സമ്പന്നർക്ക് യുഎസ് പൗരത്വത്തിനായി പുതിയ പദ്ധതി മുന്നോട്ട് വച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 5 മില്യൺ ഡോളർ ( 43.5 കോടി രൂപ) നൽകിയാൽ പൗരത്വം നൽകാമെന്ന ഗോൾഡ് കാർഡ് പദ്ധതിയാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തു വിടും.
പണം ചെലവഴിച്ച് ഗോൾഡൻ കാർഡ് നേടുന്നവർക്ക് ഗ്രീൻ കാർഡ് റെസിഡന്‍സി സ്റ്റാറ്റസും അമെരിക്കൻ പൗരത്വവും ലഭിക്കുമെന്നാണ് സൂചന. ഇത്തരത്തിൽ പത്തു ലക്ഷം കാർഡുകൾ വിറ്റഴിക്കാൻ കഴിയുമെന്നാണ് യുഎസ് പ്രതീക്ഷിക്കുന്നത്.
യുഎസിൽ വൻതോതിൽ പണം നിക്ഷേപിക്കുന്ന വിദേശികൾക്ക് യുഎസിൽ ജോലിയും സ്ഥിരതാമസവും ഉറപ്പു നൽകുന്ന ഇബി5 ഇൻവെസ്റ്റർ വിസ പ്രോഗ്രാമിനു പകരമായാണ് ട്രംപ് ഗോൾഡ് കാർഡ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
വിദേശികളിൽ നിന്നുള്ള നിക്ഷേപത്തിലൂടെ യുഎസ് സാമ്പത്തിക മേഖലയെ സുസ്ഥിരമാക്കുന്നതിനായി 1990ലാണ് ഇബി5 ഇമിഗ്രന്‍റ് ഇൻവെസ്റ്റർ പ്രോഗ്രാം നടപ്പിലാക്കിയത്. എന്നാൽ ഈ പദ്ധതി വെറും മണ്ടൻ പദ്ധതിയാണെന്നാണ് കൊമേഴ്സ് സെക്രട്ടറി ഹവാർഡ് ലുട്നിക് പറയുന്നത്.