നാറ്റോയുടെ പ്രഖ്യാപനങ്ങളിൽ കടുത്ത ആശങ്കയോടെ റഷ്യ
മോസ്കോ: തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിലെ പുതിയ നീക്കങ്ങളിലും പ്രഖ്യാപനങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തി റഷ്യ. മോസ്കോയെ അറ്റ്ലാന്‍റിക് സഖ്യത്തിന്‍റെ ദീർഘകാല സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കാനുള്ള
നാറ്റോയുടെ നീക്കമാണ് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ യുക്രെയ്നു വേണ്ടി 140 ബില്യൺ യൂറോയുടെ വൻ സൈനിക സഹായ പാക്കേജ് അനുവദിക്കാനുള്ള സഖ്യത്തിന്‍റെ തീരുമാനവും റഷ്യൻ ഭരണകൂടത്തിന്‍റെ കടുത്ത വിമർശനത്തിന് കാരണമായി.
ആണവായുധങ്ങൾക്കായി യുക്രെയ്ൻ ഭാവിയിൽ നടത്തിയേക്കാവുന്ന ആവശ്യങ്ങൾ മുന്നിൽക്കണ്ട് നാറ്റോ തങ്ങളുടെ നേരിട്ടുള്ള ബജറ്റ് വർധിപ്പിക്കാൻ ഒരുങ്ങുന്നതായും റഷ്യ ചൂണ്ടിക്കാട്ടി. നാറ്റോ സഖ്യം സ്വീകരിക്കുന്ന ഇത്തരം ആയുധ-സാമ്പത്തിക സഹായ നിലപാടുകൾ മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഒട്ടും സഹായിക്കില്ലെന്നും പകരം യുക്രെയ്നിലെ യുദ്ധം കൂടുതൽ സങ്കീർണമായി നീട്ടിക്കൊണ്ടു പോകാൻ മാത്രമേ ഉപകരിക്കൂ എന്നും ക്രെംലിൻ
അറിയിച്ചു.
ഒപ്പം നാറ്റോയുടെ ഭാവിയെക്കുറിച്ചും റഷ്യയോടുള്ള നിലപാടിനെക്കുറിച്ചും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകളെ റഷ്യ ഉറ്റു നോക്കുകയാണെന്ന് മോസ്കോ അറിയിച്ചു. ഉച്ചകോടിക്കു തൊട്ടു മുമ്പ് യൂറോപ്യൻ സഖ്യകക്ഷികളോട് ട്രംപ് പരസ്യമായി പ്രകടിപ്പിച്ച അതൃപ്തിയും നാറ്റോയ്ക്കുള്ളിലെ ഭിന്നതകളും തങ്ങൾക്ക് അനുകൂലമായേക്കും എന്നാണ് റഷ്യയുടെ വിലയിരുത്തൽ.