പാക്കിസ്ഥാനിൽ ചാവേറാക്രമണം 16 മരണം
വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഒരു പള്ളിക്കുള്ളിൽ ആളുകൾ പ്രാർഥിക്കുന്നതിനിടെ ഒരു ചാവേർ സ്ഫോടക വസ്തുക്കൾ നിറച്ച കാർ പൊലീസ് കേന്ദ്രത്തിലേയ്ക്ക് ഇടിച്ചു കയറ്റിയതിനെ തുടർന്ന് അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ കുറഞ്ഞത് 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ കൊഹാത് നഗരത്തിലാണ് ചാവേറാക്രമണം ഉണ്ടായത്. പൊലീസ് സ്റ്റേഷന്‍റെ പുറം മതിലിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റിയതും ഒപ്പമുണ്ടായിരുന്ന തോക്കു ധാരികൾ വെടിയുതിർത്തതും ഒന്നിച്ചായിരുന്നു എന്ന് പ്രവിശ്യാ പൊലീസ് മേധാവി അറിയിച്ചു.
ഈ ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടകവസ്തുക്കൾ നിറച്ച വസ്ത്രം ധരിച്ച ഒരു അക്രമിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു. പൊലീസും അക്രമികളും തമ്മിൽ ഇപ്പോളും പാക്കിസ്ഥാനിൽ വെടിവയ്പു നടക്കുന്നുണ്ട്.
പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ സമീപ മാസങ്ങളിൽ തീവ്രവാദം കുത്തനെ വർദ്ധിച്ചിട്ടുണ്ട്. പ്രധാനമായും സൈന്യത്തെയും പോലീസിനെയും ലക്ഷ്യം വച്ചാണ് ഇത്. പാക്കിസ്ഥാനിൽ പരിശീലനം നൽകുന്നതിനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ സുരക്ഷിത താവളങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ഇസ്ലാമബാദിന്‍റെ ആരോപണം. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ ഈ ആരോപണം നിഷേധിക്കുകയും തീവ്രവാദം പാക്കിസ്ഥാന്‍റെ ആഭ്യന്തര പ്രശ്‌നമാണെന്ന് പറയുകയും ചെയ്തു.