വാട്‌സ്ആപ്പ് അപകീർത്തി കേസിൽ പ്രതിക്ക് 5000 ദിർഹം പിഴ, ഇന്‍റർനെറ്റ് വിലക്ക്
ദുബായ്: വാട്ട്‌സ്ആപ്പ് അപകീർത്തി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രതിയെ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാനും അയാളുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 5,000 ദിർഹം പിഴയും ചുമത്തിയിട്ടുണ്ട്.
വാട്ട്‌സ്ആപ്പിൽ നിരവധി അപകീർത്തികരമായ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഒരു കോർപ്പറേറ്റ് പ്രൊഫഷണലാണ് പരാതി നൽകിയത്. 2023 ഒക്ടോബറിൽ ദുബായിലെ അൽ സഫൂഹ് 2 ലെ ഒരു കോർപ്പറേറ്റ് ഓഫീസിൽ പരാതിക്കാരനും പ്രതിയും ഉള്ളപ്പോഴാണ് സന്ദേശങ്ങൾ ലഭിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ദേശങ്ങൾ അയച്ചതായി പ്രതി സമ്മതിച്ചെങ്കിലും, ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയായിരുന്നു അതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കോടതി ഈ വിശദീകരണം നിരസിച്ചു. എല്ലാ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും രേഖകളിൽ നിന്നും കുറ്റകരമായ സന്ദേശങ്ങൾ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു.
ഇന്‍റർനെറ്റോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളോ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തുകയും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു.
വാട്ട്‌സ്ആപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ നേരിട്ടുള്ള സ്വകാര്യ ചാറ്റുകൾ പോലും അവ നിയമപരമോ ധാർമ്മികമോ ആയ അതിരുകൾ ലംഘിക്കുന്നതാണെങ്കിൽ അപകീർത്തി നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്നാണ് വിധി നൽകുന്ന സന്ദേശമെന്ന് നിയമ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.