പുടിനു വധഭീഷണി
മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ സുരക്ഷ അതിശക്തമാക്കി സൈന്യം. യുക്രെയ്നുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ സുരക്ഷാ സംവിധാനങ്ങൾ അതീവ കർശനമാക്കിയത്. പുടിന്‍റെ നീക്കങ്ങളിലും ഔദ്യോഗിക വസതികളിലും വധശ്രമ ഭീഷണികൾ നിലനിൽക്കുന്നതായി റഷ്യയ്ക്ക് ആശങ്കയുള്ളതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യൂറോപ്യൻ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നു ചോർന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. നോവ്ഗൊറോഡ് മേഖലയിലെ പുടിന്‍റെ സ്വകാര്യ വസതിക്ക് സമീപം യുക്രെയ്ൻ ആക്രമണത്തിന് ശ്രമിച്ചെന്ന അവകാശ വാദങ്ങൾക്ക് പിന്നാലെയാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയത്.
എന്നാൽ പുടിനെ നേരിട്ട് ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടന്നെന്ന വാർത്തകൾ യുഎസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥരും കീവും തള്ളിക്കളഞ്ഞു. ഈ ആരോപണങ്ങൾ ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സുരക്ഷാ ഏജൻസികൾ ഭീഷണികളുടെ പശ്ചാത്തലത്തിൽ മോസ്കോ ഒബ്ലാസ്റ്റ്, നോവ്ഗൊറോഡ് ഒബ്ലാസ്റ്റിലെ വാൽദായ് എന്നിവിടങ്ങളിലെ വസതികളിലേയ്ക്കുള്ള സന്ദർശനം പുടിൻ ഗണ്യമായി കുറച്ചു. യുക്രെയ്നിൽ നിന്നുള്ള ദീർഘദൂര ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ വർധിച്ചു വരുന്നത് റഷ്യയുടെ രാഷ്ട്രീയ-സൈനിക നേതൃത്വത്തിനിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.