ഇന്ത്യ-യുഎസ് വ്യാപാര കരാർ: കയറ്റുമതിയിൽ ഉണർവ്
file photo
ഇന്ത്യയും അമെരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർഥ്യമായതോടെ രാജ്യത്തെ കയറ്റുമതി മേഖലയിൽ വൻ പ്രതീക്ഷകൾ ഉയരുന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ അമെരിക്ക ചുമത്തിയിരുന്ന ഉയർന്ന തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതാണ് പ്രധാന നേട്ടം.
ഇത് ടെക്സ്റ്റൈൽസ്, സമുദ്രോൽപന്നങ്ങൾ, തുകൽ വ്യവസായം തുടങ്ങിയ മേഖലകൾക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ ഉണർവ് നൽകും. എന്നാൽ കരാറിന്‍റെ ഭാഗമായി അമെരിക്കൻ കാർഷികോൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണി തുറന്നു നൽകുന്നത് ആഭ്യന്തര കർഷകരെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയുണ്ട്.
അമെരിക്കൻ കാർഷികോൽപന്നങ്ങൾ വൻ തോതിൽ ഇന്ത്യയിലേയ്ക്കു കയറ്റുമതി ചെയ്യാനാകുമെന്ന് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് അവകാശപ്പെട്ടതാണ് ആശങ്കയ്ക്കു കാരണം. ചോളം, സോയാബീൻ തുടങ്ങിയ വിളകൾക്ക് വിപണി ലഭിക്കുന്നത് തങ്ങളുടെ കർഷകർക്ക് വലിയ നേട്ടമാകുമെന്നാണ് അമെരിക്കൻ വിലയിരുത്തൽ. എന്നാൽ ക്ഷീരമേഖല ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ കാർഷിക മേഖലകളെ
കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗികമായ വ്യക്തത ഇതുവരെയില്ല. കർഷക താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിക്കുമ്പോഴും അമെരിക്കൻ പ്രസ്താവനകൾ ഇതിനു വിരുദ്ധമായ സൂചനകളാണ് നൽകുന്നത്.
500 ബില്യൺ ഡോളറിന്‍റെ അമെരിക്കൻ ഉൽപന്നങ്ങൾ വാങ്ങുമെന്ന് ട്രംപ് അവകാശപ്പെടുന്നത് ചൂണ്ടിക്കാട്ടി ഇത് രാജ്യത്തിന്‍റെ കാർഷിക-ക്ഷീര മേഖലകളിലെ സ്വയം പര്യാപ്തതയെ ബാധിക്കുമെന്ന് പ്രതിപക്ഷവും കർഷക സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
ജനിതക മാറ്റം വരുത്തിയ വിളകൾ ഇറക്കുമതി ചെയ്യാനുള്ള നീക്കം കർഷകരുടെ നട്ടെല്ല് ഒടിക്കുന്നതാണെന്നും സംയുക്ത കിസാൻ മോർച്ച ഉൾപ്പടെയുള്ള സംഘടനകൾ മുന്നറിയിപ്പു നൽകുന്നുണ്ട്.