ഓൺലൈൻ പരീക്ഷയിൽ 96%, ക്ലാസിലിരുന്ന് എഴുതിയപ്പോൾ വട്ടപ്പൂജ്യം; എഐ ഉപയോഗിച്ച വിദ്യാർഥികളെ കൈയോടെ പൊക്കി അധ്യാപകൻ
ചാറ്റ് ജിപിടി ഉപയോഗിച്ച് പറ്റിച്ച വിദ്യാർഥികളെ എല്ലാം കൈയോടെ പിടികൂടി സർവകലാശാല പ്രൊഫസർ. റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റി പ്രൊഫസർ റോബർട്ടോ സെറാണോ ആണ് വിദ്യാർഥികളുടെ കള്ളത്തരം പിടികൂടിയത്. വെൽഫെയർ ഇക്കണോമിക്സ് ആൻഡഡ് സോഷ്യൽ ചോയ്സ് തിയറിയാണ് സെറാണോയുടെ വിഷയം. സാധാരണയായി ഈ വിഷയത്തിൽ കുട്ടികൾ 80 ശതമാനം വരെ മാർക്ക് കിട്ടാറുണ്ട്. പക്ഷേ ഡിസംബറിൽ യൂണിവേഴ്സിറ്റി ക്യാംപസിൽ ഒരു വെടിവയ്പ്പ് നടന്നതോടെ കാര്യങ്ങൾ അവതാളത്തിലായി. കുട്ടികൾക്ക് അതേ ചൊല്ലി ഭയമുണ്ടായിരുന്നതിനാൽ മിഡ് ടേം പരീക്ഷ വീട്ടിലിരുന്ന് ഓൺലൈൻ ആയി എഴുതിയാൽ മതിയെന്ന് സെറാണോ അറിയിച്ചു.
ഇതോടെ ആ സെമസ്റ്ററിലെ 86 വിദ്യാർഥികൾ കൂടി സെറാണോയുടെ പേപ്പർ തെരഞ്ഞെടുക്കുകയായിരുന്നു. പരീക്ഷയിൽ 96 ശതമാനം മാർക്കു വരെ പലരും നേടിയതോടെയാണ് സെറാണോക്ക് സംശയം തോന്നിത്തുടങ്ങിയത്. ഉത്തരങ്ങൾ ശരിയായിരുന്നു. പക്ഷേ വളരെ വ്യക്തത കുറവോടെയും മറ്റൊരു രീതിയിലുമാണ് എഴുതിയിരുന്നത്. അതു കൊണ്ടു തന്നെ എഐ ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ടായി. തുടർന്ന് ഫൈനൽ പരീക്ഷ ക്ലാസ് റൂമിൽ വച്ചായിരിക്കുമെന്ന് സെറാണോ കുട്ടികളെ അറിയിച്ചു.
അതോടെ കള്ളി വെളിച്ചത്തായി. 18 പേർ സെറാണോയുടെ ക്ലാസ് തന്നെ ഉപേക്ഷിച്ചു. 9 പേർ പരീക്ഷ എഴുതാൻ എത്തിയില്ല. പരീക്ഷ എഴുതിയ 59 പേരിൽ മൂന്നു പേർക്ക് വട്ടപ്പൂജ്യമായിരുന്നു മാർക്ക്. രണ്ട് വിദ്യാർഥികൾക്ക് മാത്രമാണ് മിഡ് ടേം പരീക്ഷയിലെ മാർക്കിന്‍റെ 10 ശതമാനമെങ്കിലും നേടാൻ സാധിച്ചത്. ഒരാൾ മാത്രമാണ് നല്ല മാർക്ക് നേടിയതെന്നും സെറാണോ. കുട്ടികൾ പറ്റിച്ചതിന്‍റെ നടുക്കത്തിലാണിപ്പോളും സെറാണോ. വഞ്ചിക്കുന്നതും പറ്റിക്കുന്നതും സാധാരണ കാര്യമാണ് എന്നു കരുതുന്ന യുവാക്കളുള്ള സമൂഹത്തെ അംഗീകരിക്കാനാകില്ലെന്ന് പ്രൊഫസർ പറയുന്നു.