അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണം
ലാഹോർ: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമാകുന്നു. അഫ്ഗാൻ ആക്രമണങ്ങൾക്ക് മറുപടിയായി പാക്കിസ്ഥാൻ സുരക്ഷാ സേന അഫ്ഗാൻ അതിർത്തിയിൽ വ്യോമാക്രമണം ആരംഭിച്ചു. ആക്രമണങ്ങളിൽ കുറഞ്ഞത് 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തുടനീളം സായുധ സംഘങ്ങൾ നടത്തിയ നിരവധി ആക്രമണങ്ങൾക്ക് മറുപടിയായിട്ടാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പാക്കിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകളായ പക്തിയ, കുനാർ എന്നിവിടങ്ങളിൽ പാക് സൈന്യം ആക്രമണം നടത്തിയതായും വ്യക്തമാക്കി.
പാക്-അഫ്ഗാൻ പോര് രൂക്ഷം
തെക്കൻ തുറമുഖ നഗരമായ കറാച്ചിയിലെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സിന്‍റെ പ്രാദേശിക ആസ്ഥാനം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിനു ശേഷമാണ് സംഭവം പുറത്തു വന്നത്. ഫെബ്രുവരി മുതൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തിയിലെ പോരാട്ടങ്ങളിൽ നൂറു കണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനുള്ളിൽ വ്യോമാക്രമണം നടത്തിയതോടെയാണ് പോരാട്ടംആരംഭിച്ചത്. ഇത് അഫ്ഗാനിസ്ഥാനെ തിരിച്ചടിക്കാൻ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര മധ്യസ്ഥതയിൽ നിരവധി തവണ സമാധാന ചർച്ചകൾ നടന്നിട്ടും സ്ഥിരമായ ഒരു വെടിനിർത്തൽ പോലും എത്തിയിട്ടില്ല.