ഹവ ബലോച്
ബലൂചിസ്ഥാൻ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവേറുകളായി പൊട്ടിത്തെറിച്ച യുവതികളുടെ വിഡിയോ പുറത്തു വിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽ എ) പാക്കിസ്ഥാൻ സൈനികർക്കു നേരെയുള്ള ആക്രമണം നടത്തുന്നതിനിടെ ഫോൺ ക്യാമറയിൽ പകർത്തിയ വിഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ചാവേറായി പൊട്ടിത്തെറിച്ചു മരിച്ച ഹവ ബലോച് എന്ന യുവതി പാക് സൈനികർക്കു നേരെ വെടിയുതിർക്കുന്നതും പുഞ്ചിരിച്ച് സംസാരിക്കുന്നതും വിഡിയോയിലുണ്ട്.
ഗ്വാദർ ഫ്രണ്ടിൽ ഓപ്പറേഷൻ ഹെർഓഫ് ഫേസ് 2 നടക്കുന്നതിനിടെ ഹവ ബലോച് മറ്റ് ചാവേറുകൾക്കൊപ്പം തോളോടു തോളുരുമ്മി മരണം വരിച്ചിരിക്കുന്നു. ഇതാണവളുടെ അവസാനത്തെ സന്ദേശം. മരണത്തിന് 12 മണിക്കൂറിനു മുൻപെടുത്ത വിഡിയോ എന്ന കുറിപ്പോടെയാണ് ബിഎൽഎ വിഡിയോ പുറത്തു വിട്ടിരിക്കുന്നത്.
ബലോച് രാജ്യം, ഇന്ന് നിങ്ങളുടെ സഹോദരിമാരിൽ ഒരാൾ പഞ്ചാബി സൈന്യത്തിനു നേരെ നിന്ന് പൊരുതുന്നു, ഇനി നിങ്ങളും ധൈര്യത്തോടെ കടന്നു വരുക. അതല്ലാതെ മറ്റൊരു സാധ്യതയും നമുക്കില്ലെന്നും പറയുന്നുണ്ട്.
പാക്കിസ്ഥാന് ഒരിക്കലും ഭയത്തിൽ നിന്ന് പുറത്തു വരാൻ സാധിക്കില്ല. പാക്കിസ്ഥാന് നമ്മളുടെ മുഖത്ത് നോക്കാൻ പോലും സാധിക്കില്ല. ഇന്ന് നമ്മുടെ സന്തോഷത്തിന്‍റെ ദിവസമാണ്. നാമിന്ന് ശത്രുക്കളെ നേരിട്ടിരിക്കുന്നു. എന്നാൽ വിഡിയോയിൽ ചാവേർ യുവതി പറഞ്ഞിരിക്കുന്നത്. കൂട്ടത്തിലുള്ള മറ്റൊരാൾ യുദ്ധം എങ്ങനെയുണ്ട് എന്നു ചോദിക്കുമ്പോൾ യുദ്ധം രസകരമാണെന്നായിരുന്നു യുവതിയുടെ മറുപടി. ബലോച് രാജ്യം ഉണരേണ്ടിയിരിക്കുന്നു. നമ്മുടെ ശത്രുക്കളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. അവർക്കു വലിയ ശക്തിയൊന്നുമില്ല. ശത്രുക്കളുമായി ഒരു വിധത്തിലുള്ള ഒത്തുതീർപ്പിനും തയാറാകേണ്ടതില്ല. ഇന്നു നമ്മുടെ പോരാളികൾ അവരുടെ ജീവൻ തന്നെ ബലി കൊടുക്കുന്നു. അവരുടെ ശരീരം തന്നെ പൊട്ടിത്തെറിച്ച് ഛിന്നഭിന്നമാകുന്നു.
എന്നാൽ ഇപ്പോഴും ചിലർ ചില്ലറയ്ക്കു വേണ്ടി നമ്മെ ഒറ്റു കൊടുക്കുന്നുവെന്നും യാവേർ പറയുന്നുണ്ട്. ശത്രുക്കൾക്കു വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്. അവരെ കാണുന്നേയില്ല. അവർ ഭീരുക്കളാണ്. അവർക്കൊരിക്കലും നേരിട്ട് പോരാടാൻ സാധിക്കില്ല. ഇന്ന് നിങ്ങൾ ബലോച് വനിതാ സ്വാതന്ത്ര്യ സമര സേനാനികളെ നേരിട്ടു കാണാൻ പോകുകയാണ്. ബലോച് സ്ത്രീകളെ നേരിടുന്നത് എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ഇന്നു നിങ്ങൾ അറിയാൻ പോകുകയാണെന്നും യുവതി പറയുന്നുണ്ട്.
വെറും മണ്ണിൽ മരിച്ചു കിടക്കുന്ന യുവതിയുടെ ചിത്രത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.